ബെഗംളൂരു: മംഗളൂരു സോമേശ്വര ബീച്ചിൽ മെഡിക്കൽ വിദ്യാർഥികൾക്ക് നേരെ സദാചാര ആക്രമണം നടത്തിയ അക്രമി സംഘത്തിലെ ഏഴു പേരെ അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശികളായ മലയാളി വിദ്യാർഥികൾക്കു നേരെയാണ് ആക്രമണമുണ്ടായത്.
വ്യാഴാഴ്ച രാത്രി 7.30 നാണ് സംഭവം. മൂന്നു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഒരു കൂട്ടം ആളുകളെത്തി ഇവരോട് പേര് ചോദിച്ചു. വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരാണെന്ന് മനസിലാക്കിയതോടെ ആൺകുട്ടികളെ മർദിക്കുകയായിരുന്നു. മറ്റൊരു മതവിഭാഗത്തിൽപ്പെട്ട സഹപാഠികളുമായി ബീച്ചിൽ പോയത് എന്തിനാണെന്ന് ചോദിച്ചായിരുന്നു മർദനം.
ബീച്ചിൽ ഉണ്ടായിരുന്നവർ അറിയിച്ചതനുസരിച്ച് പൊലീസെത്തിയാണ് പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയിലെത്തിച്ചത്. പിടിയിലായവർ തീവ്രഹിന്ദു സംഘടനാ പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു. ഒരാഴ്ചയ്ക്കിടെ കർണാടകയിൽ നടക്കുന്ന മൂന്നാമത്തെ സദാചാര ഗുണ്ടാ ആക്രമണമാണിത്.