

6 മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു; അമ്മയും ലെസ്ബിയൻ പങ്കാളിയും അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടിൽ 6 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും അവരുടെ ലെസ്ബിയൻ പങ്കാളിയും അറസ്റ്റിൽ. കുഞ്ഞിന്‍റെ മരണത്തിൽ സംശയം തോന്നി പിതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്.
ഈ മാസം ആദ്യം തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. മുലയൂട്ടുന്നതിനിടെ കുട്ടി മരിച്ചുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. തുടർന്ന് പോസ്റ്റ്‌മോർട്ടം നടത്താതെ കുട്ടിയെ കൃഷിയിടത്തിൽ അടക്കം ചെയ്യുകയായിരുന്നു.
ദിവസങ്ങൾക്ക് ശേഷം, കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയും തമ്മിലുള്ള അടുപ്പം സംബന്ധിച്ച സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയതായി അവകാശപ്പെട്ട് കുട്ടിയുടെ പിതാവ് അധികൃതരെ സമീപിക്കുകയായിരുന്നു. ഈ ബന്ധത്തിനായി കുട്ടിയെ മനപ്പൂർവം കൊന്നതാണോയെന്ന് സംശയിക്കുന്നതായി അദ്ദേഹം പരാതിയിൽ പറയുന്നു.
ഇതിന്‍റെ പശ്ചാത്തലത്തിൽ പോസ്റ്റ്‌മോർട്ടത്തിനായി ഈ ആഴ്ച ആദ്യം ഉദ്യോഗസ്ഥർ മൃതദേഹം പുറത്തെടുത്തു. തുടർന്ന് പുറത്തുവന്ന റിപ്പോർട്ടിൽ കുട്ടിയുടെ മരണ കാരണം ശ്വാസം മുട്ടിയാണെന്ന് വ്യക്തമാവുകയായിരുന്നു.
ചോദ്യം ചെയ്യലിൽ, ഭർത്താവിന്‍റെ കുഞ്ഞിനെ തനിക്ക് വേണ്ടെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഭർത്താവ് തന്നെ പരിചരിക്കുന്നില്ലെന്നും അവർ പറഞ്ഞു.