
അഞ്ചു വയസുകാരിയെ കൊന്നു, മൃതദേഹത്തിനരികിൽ കാമുകനൊപ്പം ലൈംഗികബന്ധം; യുപിയിൽ അമ്മയുടെ കൊടും ക്രൂരത
ലഖ്നൗ: ഉത്തർപ്രദേശിൽ അമ്മയുടെ കൊടും ക്രൂരത. അഞ്ചുവയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മയും കാമുകനും അറസ്റ്റിൽ. അമ്മ റോഷ്നി, കാമുകൻ ഉദിത് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. സൈന (5) ആണ് മരിച്ചത്.
ജൂലൈ 13 നായിരുന്നു (sunday) സംഭവം. റോഷ്ണിയുടെ ഭർത്താവ് ഷാരൂഖ് വീട്ടിലില്ലാതിരുന്ന സമയത്ത് കാമുകൻ ഉദിത് വീട്ടിലെത്തുകയും ഇരുവരും തമ്മിൽ ലൈംഗിക ബംന്ധത്തിലേർപ്പെടുകയുമായിരുന്നു. ഇത് കണ്ട് മകൾ സൈന എത്തിയതോടെ റോഷ്നിയും ഉദിത്തും ചേർന്ന് കുട്ടിയുടെ വായിൽ തുവാല തിരുകി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതോടൊപ്പം തന്നെ ഉദിത് കുഞ്ഞിന്‍റെ വയറ്റിൽ ചവിട്ടിപ്പിടിച്ചിരുന്നതായും ഇരുവരുടെയും മൊഴിയിൽ പറയുന്നു.
തുടർന്ന് ഇരുവരും കുളിച്ചു വന്ന് കുട്ടിയുടെ മൃതദേഹത്തിനരികിലിരുന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തു. ശേഷം അവിടെ തന്നെ കിടന്ന് ഇരുവരും ഉറങ്ങിയതായും മൊഴിയിൽ പറയുന്നു.
തുടർന്ന് ചൊവ്വാഴ്ചയോടെ കുഞ്ഞ് മരിച്ച വിവരം റോഷ്നി പൊലീസിലറിയിക്കുകയായിരുന്നു. കുട്ടിയുടെ പിതാവാണ് കൊലയ്ക്ക് പിന്നിലെന്ന് റോഷ്നി ആരോപിച്ചു. എന്നാൽ അന്വേഷിച്ചെത്തിയ പൊലീസിന് ഷാരൂഖ് അടുത്ത കാലത്ത് അപകടത്തിൽപെട്ട് കിടപ്പിലായതായി കണ്ടെത്തി. ഷാരൂഖിന് നടക്കാനാവാത്ത സ്ഥിതിയായിരുന്നു. മാത്രമല്ല, സമീപത്തെ സിസിടിവികളിലൊന്നും ഞായറാഴ്ച മുതലുള്ള ദൃശ്യങ്ങളില്‍ ഷാരൂഖ് ഉണ്ടായിരുന്നില്ല. പിന്നാലെയാണ് പൊലീസ് റോഷ്‌നിയെ കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
എട്ടുവര്‍ഷക്കാലമായി ഷാരൂഖിന്‍റെ സുഹൃത്തായിരുന്നു ഉദിത്. കുടുംബവുമായി അടുത്ത ബന്ധമാണ് ഇയാള്‍ പുലര്‍ത്തിയിരുന്നത്. കുഞ്ഞിനെ കൊല്ലുകയും ഭര്‍ത്താവ് ഷാരൂഖിനെ കേസിൽപെടുത്തുകയും ചെയ്താൽ തങ്ങൾക്ക് സുഖമായി ജീവിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇരുവരുമെന്ന് പൊലീസ് പറയുന്നു. ഏപ്രിൽ മുതൽ റോഷ്നിയും ഉദിത്തും ഇതിനായി കാത്തിരിക്കുകയായിരുന്നെന്നും അന്വേഷണ സംഘം പറയുന്നു. ഇരുവർക്കുമെതിരേ കൊലക്കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.