നോയ്ഡ: നോയ്ഡ സ്വദേശിയായ മോട്ടിവേഷണൽ സ്പീക്കർ വിവേക് ബിന്ദ്രയ്ക്കെതിരേ ഗാർഹിക പീഡനത്തിന് കേസെടുത്ത് പൊലീസ്. ബിന്ദ്രയുടെ ഭാര്യ യാനികയുടെ സഹോദരൻ വൈഭവ് ക്വത്ര നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഡിസംബർ 6നാണ് ബിന്ദ്രയും യാനികയും വിവാഹിതരായത്. വിവാഹത്തിന്‍റെ പിറ്റേ ദിവസം തന്നെ ഭാര്യാ മാതാവുമായി ബിന്ദ്ര കലഹമുണ്ടാക്കി. ഇതിൽ ഇടപെട്ട യാനികയെ മുറിക്കുള്ളിൽ അടച്ചിട്ട് മർദ്ദിച്ച് അവശയാക്കിയെന്നാണ് പരാതി. ക്രൂരമായ മർദനത്തിൽ യാനികയുടെ തലയ്ക്ക് പരുക്കേറ്റതായും കേൾവി ശക്തി നഷ്ടമായതായും പരാതിയിലുണ്ട്.
വാക്കു തർക്കത്തിനിടെ യാനികയുടെ മൊബൈൽ ഫോണും ബിന്ദ്ര തകർത്തു. അവശനിലയിലായ യാനികയെ ഡൽഹിയിലെ കൈലാശ് ദീപക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ സിഇഒയാണ് ബിന്ദ്ര. യുട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി ദശലക്ഷക്കണക്കിനു പേരാണ് ബിന്ദ്രയെ പിന്തുടരുന്നത്.
ഗീതിക സബർവാളാണ് ബിന്ദ്രയുടെ ആദ്യ ഭാര്യ. ഇവരും ബിന്ദ്രയ്ക്കെതിരേ പരാതി നൽകിയിരുന്നു. ഗീതികയുമായി പിരിഞ്ഞതിനു പിന്നാലെയാണ് ബിന്ദ്ര യാനികയെ വിവാഹം കഴിച്ചത്.