
ഓൺലൈൻ ഗെയിമിൽ ലക്ഷങ്ങൾ നഷ്ടമായി; എൽപിജി ഗ്യാസ് ശ്വസിച്ച് 35കാരന്‍ ജീവനൊടുക്കി
ഭോപ്പാൽ: ഓൺലൈൻ ഗെയിമിൽ ലക്ഷങ്ങൾ നഷ്ടമായതിനു പിന്നാലെ സർക്കാർ ജീവനക്കാരൻ ജീവനൊടുക്കി. മധ്യപ്രദേശിലെ ഹാർധയിൽ 35കാരനായ ലക്ഷ്മിനാരായണൻ കേവാത് ആണ് ജീവനൊടുക്കിയത്. വീട്ടിലെ ഗ്യാസ് സിലിണ്ടറിന്‍റെ പൈപ്പ് വായിലേക്ക് തുറന്ന് വിട്ടായിരുന്നു ആത്മഹത്യ. കായിക യുവജനക്ഷേമ വകുപ്പില്‍ പ്യൂണായി ജോലി ചെയ്യുന്നയാളായിരുന്നു ലക്ഷ്മിനാരയണൻ.
വീട്ടിലെ അടുക്കളയിൽ വായിലേക്ക് ഗ്യാസ് സിലിണ്ടർ തുറന്ന് വച്ച നിലയിലാണ് ഇയാളെ ബന്ധുക്കൾ കണ്ടെത്തുന്നത്. ഗ്യാസുമായുള്ള എക്സ്പോഷർ കാരണം അദ്ദേഹത്തിന്‍റെ ശരീരം പൂർണ്ണമായും മരവിച്ച് തടിക്കഷ്ണം പോലെയുള്ള അവസ്ഥയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ലക്ഷ്മിനാരയണന് ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയയുണ്ടായിരുന്നതായും ഇതാകാം ഈ കടുത്ത നടപടിയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ വിശദമാക്കുന്നത്.
തൊട്ടടുത്ത് താമസിക്കുന്ന ഇയാളുടെ സഹോദരിയാണ് ലക്ഷ്മിനാരായണനെ മരിച്ച നിലയിൽ ആദ്യം കണ്ടെത്തുന്നത്. ഇവരാണ് പിന്നീട് ലക്ഷ്മിനാരായണിന്‍റെ മൂത്ത സഹോദരനെ വിവരം അറിയിക്കുന്നത്. ഇയാൾ ഓൺലൈൻ ഗെയിമിങ്ങിന് അടിമയാണെന്നും ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയുണ്ടെന്നും പ്രാഥമിക അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.