
മുംബൈ: മീര റോഡ് ഏരിയയില്‍ 56 കാരന്‍ ലിവ്-ഇന്‍ പങ്കാളിയെ കഷണങ്ങളാക്കിയ കേസില്‍ പുതിയ വെളിപ്പെടുത്തല്‍. കട്ടര്‍ ഉപയോഗിച്ച് ശരീരഭാഗങ്ങള്‍ മുറിക്കുകയും ഉപേക്ഷിക്കും മുമ്പ് പ്രഷര്‍ കുക്കറിലിട്ട് വേവിക്കുകയും ചെയ്ത കേസിലാണു പ്രതിയുടെ പുതിയ വെളിപ്പെടുത്തല്‍. പങ്കാളി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രതിയുടെ വിശദീകരണം.
സരസ്വതി വിഷം കഴിച്ച് ജീനൊടുക്കിയതാണെന്നും ഭയം കൊണ്ടാണ് ശരീരം വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ചത്. പങ്കാളിയെ താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്നും പ്രതി മനോജ് സഹാനിയെ പൊലീസിനു മൊഴി നൽകി. സരസ്വതി വിഷം കഴിച്ചെന്നറിഞ്ഞ് മനോജ് ഭയന്നു. വായയിലൂടെ പത വരാന്‍ തുടങ്ങിയപ്പോൾ ഭയന്നതിലാണ് ട്രീ കട്ടർ വാങ്ങിയതും ശരീരം വെട്ടിമുറിച്ചതുമെന്നുമാണ് ഇയാൾ പറയുന്നുത്.
56 കാരനായ മനോജ് സഹാനിയും അനാഥയായ 32 കാരിയായ സരസ്വതി വൈദ്യയും കഴിഞ്ഞ 3 വർഷമായി ആകാശഗംഗ ബിൽഡിങ്ങിൽ ഒരുമിച്ചായിരുന്നു താമസം. 16 വർഷം മുമ്പ് താൻ ജോലി ചെയ്തിരുന്ന റേഷൻ കടയിൽ വച്ചാണ് മനോജ് സരസ്വതിയെ പരിചയപ്പെടുന്നതെന്നും ഇവർ ഒരേ സമുദായത്തിൽ നിന്നുള്ളവരായിരുന്നെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് അടുത്തുള്ള ഫ്ളാറ്റുകളിലെ താമസക്കാർ ഇവരുടെ ഫ്ളാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പൊലീസിൽ വിളിച്ചറിയിക്കുന്നത്. പൊലീസിന്‍റെ പരിശോധനയിൽ ചില ശരീരഭാഗങ്ങളാണ് കണ്ടെത്താൻ സാധിച്ചത്. ഇവയ്ക്ക് രണ്ട്മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കിയിരുന്നു.
യുവതിയുടെ മറ്റ് ശരീരഭാഗങ്ങൾ പ്രതി മറ്റെവിടെയെങ്കിലും ഉപേക്ഷിച്ചതാവാം എന്നാണ് പൊലീസിന്‍റെ നിഗമനം. കൊലപാതകത്തിനു പിന്നിലെ കാരണവും എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.