
എച്ച്ഐവി ബാധിച്ച പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ
മുംബൈ: എച്ച്ഐവി ബാധിച്ച പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. കുഞ്ഞിനെ ചികിത്സിക്കാനും, പാൽ വാങ്ങി നൽകാൻ പോലും തന്‍റെ കൈയിൽ പണമില്ലാത്തതിനാലാണ് 6 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അമ്മ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച മുംബൈ ഗോവണ്ടിയിലുണ്ടായ സംഭവത്തിൽ അറസ്റ്റിലായ അമ്മയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.
43 കാരിയായ അമ്മയും എച്ച്ഐവി ബാധിതയാണ്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജോലിക്കുപോയ യുവതി, മറ്റൊരു സ്ത്രീയുമായി വഴക്കിടുകയും കത്തിയെടുത്ത് ആക്രമിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടർന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യം പുറത്തുവരുന്നത്. തുടർന്ന് വീട്ടിലെത്തി പരിശോധന നടത്തിയതോടെയാണ് തൊട്ടിലിൽ കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്.