കോട്ടയം: പാമ്പാടിയിൽ ബാറിലെ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ക്രിമിനൽ കേസുകളിൽ പ്രതികളായ 2 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പുളിക്കൽ കവല പതിനാലാം മൈൽ ഭാഗത്ത് പുള്ളിയിൽ വീട്ടിൽ ബിനിൽ മാത്യു (28), മണിമല ചുവട്ടടിപ്പാറ ഭാഗത്ത് തൊട്ടിക്കൽ വീട്ടിൽ റ്റി.എസ് അരുൺ (27) എന്നിവരെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞ ദിവസം രാത്രി ഏഴേമുക്കാലോടെ പാമ്പാടി കാളച്ചന്ത ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിലെ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബാറിൽ എത്തിയ ഇവർ ഇവിടെവച്ച് ബഹളം വയ്ക്കുകയും ബാറിലെ കസേരകളും മറ്റും തല്ലിയൊടിക്കുകയും ചെയ്തു. ഇത് ജീവനക്കാരന്‍ ചോദ്യം ചെയ്യുകയും ഇവരോട് അവിടെനിന്ന് ഇറങ്ങി പോകുവാൻ പറയുകയും ചെയ്തു. ഇതിലുള്ള വിരോധം മൂലം ഇവർ സംഘംചേര്‍ന്ന് ഇയാളെ മർദിക്കുകയും കയ്യിലിരുന്ന ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു.
തുടർന്ന് ജീവനക്കാരനെ ബാറിലിട്ട് കത്തിച്ചുകളയുമെന്ന് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിയെ തുടർന്ന് പാമ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. ബിനിൽ കറുകച്ചാൽ, ചെങ്ങന്നൂർ, പെരുവന്താനം, പാമ്പാടി, അയർക്കുന്നം എന്നീ സ്റ്റേഷനുകളിലും, അരുൺ പാമ്പാടി, മണിമല എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകളില്‍ പ്രതിയാണ്. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ ഡി. സുവർണകുമാർ, സി.പി.ഓ മാരായ വി.വി അനൂപ്, എസ്. മഹേഷ്, വി. രാംകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.