
കോട്ടയം: 12 വർഷമായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന കൊലക്കേസിലെ പ്രതി പൊലീസിന്റെ പിടിയിലായി. വേളൂർ അരങ്ങത്തുമാലി വീട്ടിൽ സുലൈമാൻ (54) എന്നയാളാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലാവുന്നത്.
2007ൽ പെരുമ്പായിക്കാട് സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഇയാൾ ഹൈക്കോടതിയിൽ നിന്നും ശിക്ഷാ കാലാവധി 10 വർഷമായി കുറച്ചു വാങ്ങിയശേഷം ഒളിവിൽ പോവുകയായിരുന്നു.
തുടർന്ന് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ഇത്തരത്തിൽ കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതികളെ പിടികൂടുന്നതിന് വേണ്ടി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശക്തമായ തെരച്ചിലിനൊടുവില്‍ ഇയാളെ ആലപ്പുഴയിൽ നിന്നും പിടികൂടുകയായിരുന്നു.
ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ കെ. ഷിജി, എസ്.ഐ സുധി കെ.സത്യപാലൻ, സി.പി.ഓ മാരായ റ്റി.എം മധു, സുജിത്ത് ആർ.നായർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.