
കൊച്ചിയിൽ 80 ലക്ഷം കവർന്നതിൽ ദുരൂഹത; നോട്ടിരട്ടിപ്പ് ഇടപാടെന്ന് സംശയം
കൊച്ചി: കൊച്ചിയിലെ സ്റ്റീൽ കമ്പനിയിൽ അതിക്രമിച്ചു കയറി പട്ടാപ്പകൽ തോക്കു ചൂണ്ടി ലക്ഷങ്ങൾ കവർന്നതിനു പിന്നിൽ ദുരൂഹത. നോട്ടിരട്ടിപ്പ് ഇടപാടിനിടേയാണ് കവർച്ച നടന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കുണ്ടന്നൂരിലെ സ്റ്റീൽ നിർമാണ കമ്പനിയിലാണ് അഞ്ചംഗ അജ്ഞാതസംഘം ആയുധങ്ങളുമായി അതിക്രമിച്ചു കയറി പണം കവർന്നത്.
സംഭവ സമയത്ത് സ്ഥാപനത്തിലെ സിസിടിവി ക്യാമറ പ്രവർത്തിച്ചിരുന്നില്ലെന്നത് ദുരൂഹത വർധിപ്പിക്കുന്നുണ്ട്. 80 ലക്ഷം രൂപ നൽകിയാൽ 1.10 കോടി രൂപയായി തിരിച്ചു നൽകുന്ന നോട്ടിരട്ടിപ്പാണ് നടന്നത് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെ കമ്പനിക്കു മുന്നിലെത്തിയ രണ്ടു പേർ പരിസരം നിരീക്ഷിച്ചതിനു ശേഷം തിരിച്ചു പോയെന്നും പിന്നീട് നമ്പർ മറച്ച കാറിലെത്തിയ മുഖംമൂടി ധരിച്ച സംഘം ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണവുമായി പോയെന്നുമാണ് സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴി.