

അങ്കമാലിയിൽ വൻ ലഹരി വേട്ട; 62 കിലോ കഞ്ചാവുമായി കാസർഗോഡ് സ്വദേശി പിടിയിൽ
അങ്കമാലി: അങ്കമാലിയിൽ വൻ ലഹരി വേട്ട. കാറിൽ കടത്തുകയായിരുന്ന 62 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കാസർഗോഡ് ഉളിയത്തടുക്ക നാഷണൽ നഗർ ബിസ്മില്ല മൻസിലിൽ ഹനീഫ് (38 )നെ ആണ് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഒഡീശയിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് കാറിൽ കടത്തുകയായിരുന്നു കഞ്ചാവ്.
അങ്കമാലി ടിബി ജങ്ഷനിൽ വച്ച് സാഹസികമായാണ് കാർ പിടികൂടിയത്. കാറിന്‍റെ പിൻസീറ്റിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് 31 പൊതികളിലാക്കിയാണ് ഒളിപ്പിച്ചിരുന്നത്. പിടികൂടിയ കഞ്ചാവിന് ലക്ഷങ്ങൾ വില വരും ഇയാൾ കാറിൽ ഒഡീശയിൽ പോയി അവിടെ നിന്നുള്ള ലഹരി വില്പന സംഘത്തിൽ നിന്നും മയക്കുമരുന്ന് വാങ്ങി വരികയായിരുന്നു.
പരിശോധനകൾ ഒഴിവാക്കാൻ ഊട് വഴികളിലൂടെയാണ് യാത്ര ചെയ്തിരുന്നത്. പൊലീസ് അന്വേഷണം വ്യാപിച്ചിട്ടുണ്ട്. ഈ വർഷം റൂറൽ ജില്ലയിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. നർക്കോടിക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, ആലുവ ഡിവൈഎസ്പി ബാബുക്കുട്ടൻ, അങ്കമാലി എസ്ഐ മാരായ എം.കെ. ശ്യാം, ലാൻസി ദാസ് ,കെ.പി. വിജു ,എം.എസ്. വിജീഷ് ,എഎസ് ഐ ടി.ആർ. രാജീവ്, സീനിയർ സിപിഒ ജിബിൻ കൃഷ്ണ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.