

പ്രതി സജി
നെടുങ്കണ്ടം: നെടുങ്കണ്ടം ഇരട്ടക്കൊല കേസിലെ പ്രതി സജി പിടിയിൽ. വീടിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. വീടിന് പിന്നിലുള്ള മലയിൽ ഒളിച്ചിരിക്കുകയായിരുന്നു. ഡ്രോണുകളുപയോഗിച്ച് നടത്തിയ പരിശോധന ആരംഭിച്ചതോടെ സജി തന്നെ താഴേയ്ക്ക് ഇറങ്ങി വരികയായിരുന്നു.
ഉടൻ തന്നെ പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു. സജിയെ വൈദ്യ പരിശോധനയ്ക്ക് വിധേമാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങനാണ് പൊലീസ് നീക്കം. സജിയുടെ അമ്മ മേരി (70) സഹോദരന്‍ റെജി (48) എന്നിവരുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയത്.
വീട്ടിൽ മേരിയും രണ്ട് ആൺ മക്കളുമാണ് താമസിച്ചിരുന്നത്. അവിവാഹിതരായ റെജിയും സജിയും കൂലിപ്പണിക്കാരാണ്. മേരിയുടെ മകൾ സിനി വിവാഹം കഴിഞ്ഞ് മറ്റൊരു വീട്ടിലാണ്. നാട്ടുകാരുമായി ഇവർക്ക് വലിയ ബന്ധമില്ല. മേരിയേയും റെജിയേയും കുറച്ചുനാളായി പുറത്തുകാണാത്തതിനെ തുടർന്ന് നാട്ടുകാർ സജിയോട് കാര്യം തിരക്കിയിരുന്നു. എന്നാൽ പരസ്പര വിരുദ്ധമായ മറുപടിയാണ് സജി നൽകിയത്. ഇതിൽ സംശയം തോന്നിയ നാട്ടുകാർ സിനിയെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് സിനിയാണ് അമ്മയേയും സഹോദരനേയും കാണാനില്ലെന്ന് പറഞ്ഞ് നെടുങ്കണ്ടം പൊലീസിൽ പരാതി നൽകിയത്. കേസ് അന്വേഷിക്കാൻ വീട്ടുവളപ്പിൽ എത്തിയ പൊലീസ് വീട്ടുവളപ്പിൽ മണ്ണ് ഇളകി കിടക്കുന്ന സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരടി താഴ്ചയിലായിരുന്നു മൃതദേഹങ്ങൾ.