അഹമ്മദാബാദ്: നീറ്റ് യു.ജി. പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ ഒരു സ്കൂൾ അധ്യാപകൻ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്. നീറ്റ് യുജി പരീക്ഷാകേന്ദ്രത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടും ഫിസിക്സ് അധ്യാപകനുമായ തുഷാർ ഭട്ട്, പരശുറാം റോയ്, ആരിഫ് വോറ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഉത്തരക്കടലാസിൽ ശരിയായ ഉത്തരം എഴുതിച്ചേർക്കാമെന്ന് വാഗ്ദാനം ചെയ്ത് സംഘം വിദ്യാർഥികളിൽ നിന്ന് പണംതട്ടുകയായിരുന്നു.
പഞ്ച്മഹൽ ജില്ലയിലെ ഗോധ്രയിലാണ് സംഭവം. തുഷാറിന്‍റെ വാഹനത്തിൽ നിന്ന് ഏഴുലക്ഷം രൂപയും കണ്ടെടുത്തിരുന്നു. ഒരു വിദ്യാർഥിയെ സഹായിക്കാൻ ആരിഫ്, തുഷാറിന് നൽകിയ തുകയാണ് ഇതെന്ന് പൊലീസ് പറഞ്ഞു. ഉത്തരങ്ങൾ അറിയാത്തവ എഴുതാതെ വിടുക. പരീക്ഷയ്ക്ക് ശേഷം ഉത്തരക്കടലാസുകൾ ശേഖരിച്ചതിനു പിന്നാലെ ഈ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം രേഖപ്പെടുത്തി നൽകുമെന്നായിരുന്നു വിദ്യാർഥിയും തട്ടിപ്പുസംഘവും തമ്മിലുള്ള ഡീൽ.
തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ അഡീഷണൽ കലക്‌ടറും ഡിഇഒയും ഉൾപ്പെടെയുള്ള സംഘം സ്കൂളിലെത്തി തുഷാറിനെ ചോദ്യം ചെയ്തു. തുടർന്ന് പ്രതിയുടെ ഫോൺ പരിശോധിച്ചു. 16 വിദ്യാർഥികളുടെ പേര്, രജിസ്റ്റർ നമ്പർ, പരീക്ഷാകേന്ദ്രങ്ങൾ എന്നീ വിവരങ്ങൾ പരശുറാം റോയ് തുഷാറിന് വാട്സ് ആപ്പ് സന്ദേശമായി അയച്ചു നൽകിയതായി കണ്ടെത്തി. തന്‍റെ പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികളാണ് ഇവരെന്ന് തുഷാർ സമ്മതിച്ചതായി എഫ്ഐആറിൽ പറയുന്നു.