
ചെന്താമര
file image
പാലക്കാട്: തന്‍റെ കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ലെന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. വിചാരണയ്ക്ക് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ചെന്തമാരയുടെ ഭീഷണി. തനിക്കെതിരേ തന്‍റെ ഭാര‍്യ മൊഴി നൽകിയിട്ടുണ്ടെങ്കിൽ അവരുടെ ജീവിതവും ഇല്ലാതാക്കുമെന്നും ചെന്താമര പറഞ്ഞു.
കേസിലെ വിചാരണ നടപടികൾ ആരംഭിച്ചിരുന്നു. അതിന്‍റെ ഭാഗമായിട്ടായിരുന്നു ചെന്താമരയുടെ ഭാര‍്യ പാലക്കാട് കോടതിയിൽ പ്രതിക്കെതിരേ മൊഴി നൽകിയത്. ഇതേത്തുടർന്നായിരുന്നു പ്രതികരണം.
കഴിഞ്ഞ ജനുവരി 27നായിരുന്നു പോത്തുണ്ടി ബോയൻ കോളനിയിൽ സുധാകരനെയും അമ്മ ലക്ഷ്‌മിയെയും ചെന്താമര വെട്ടിക്കൊന്നത്. 2019 ഓഗസ്റ്റ് 31ന് സുധാകരന്‍റെ ഭാര്യ സജിതയെ കഴുത്തറുത്തു കൊന്ന കേസിൽ ജയിലിലായിരുന്ന ചെന്താമര ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.
പ്രതിയുടെ കുടുംബവുമായുള്ള തർക്കം മൂലമുള്ള പകയാണ് കൊലയ്ക്കു കാരണമെന്നായിരുന്നു അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.