

ലൈംഗിക പീഡന പരാതി ഒത്തുതീർപ്പാക്കിക്കൂടെയെന്ന് സുപ്രീം കോടതി; നിയമപോരാട്ടം തുടരുമെന്ന് അതിജീവിത
file image
എറണാകുളം: ഐടി വ്യവസായി വേണു ഗോപാലകൃഷ്ണൻ പ്രതിയായ ലൈംഗിക പീഡന പരാതി ഒത്തുതീർപ്പാക്കിക്കൂടെയെന്ന സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിച്ചുവെന്ന് അതിജീവിത. പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്നും ദേശീയ വനിത കമ്മീഷനും എറണാകുളം ജില്ല പോഷ് കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ടെന്നും അവർ പ്രതികരിച്ചു.
സാക്ഷികൾ അതേ സ്ഥാപനത്തിൽ ജോലിചെയ്യുന്നതിനാൽ കാര്യങ്ങൾ തുറന്ന് പറയാൻ തയ്യാറല്ലെന്നും എന്താണ് സംഭവിക്കുക എന്ന കാര്യം അറിയില്ലെന്നും യുവതി പറഞ്ഞു. എന്തായാലും താൻ നിയമപോരാട്ടം തുടരുമെന്നും അതിജീവിത പറയുന്നു. കോടതിയെ ബഹുമാനിക്കുന്നു. മീഡിയേഷനിൽ പങ്കെടുക്കണോ എന്നത് അഭിഭാഷകരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും പ്രശ്നം പറഞ്ഞ് പരിഹരിക്കാൻ തയ്യാറെന്ന് ഒരു ഘട്ടത്തിലും കോടതിയെ അറിയിച്ചിട്ടില്ലെന്നും അവർ പ്രതികരിച്ചു.
ദേശീയ വനിത കമ്മീഷന് നൽകിയ പരാതിയിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ കളക്റ്ററ്റ് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം ജില്ലാ പോഷ് കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളതെന്നും പോരാടുമെന്നും അവർ പ്രതികരിച്ചു.