

സീരിയൽ കില്ലർ റെക്സ് ഹ്യൂവർമാന്‍റെ ശിക്ഷ ജൂൺ പതിനേഴിന്
file photo
ന്യൂയോർക്ക്: ലോങ് ഐലൻഡിനെ പതിനേഴു വർഷക്കാലം അശാന്തി പകർന്ന ഗിൽഗോ ബീച്ച് പരമ്പരക്കൊലപാതക കേസിലെ പ്രതി റെക്സ് ഹ്യൂവർമാൻ (62) കുറ്റം സമ്മതിച്ചു.പതിനേഴു വർഷത്തിനിടെ എട്ടു സ്ത്രീകളെ ശ്വാസം മുട്ടിച്ചു കൊന്നതായി ബുധനാഴ്ച കോടതിയിൽ ഇയാൾ ഏറ്റു പറഞ്ഞു. മൂന്നു ജീവപര്യന്തം തടവും കൂടാതെ നൂറു വർഷത്തെ അധിക തടവും ഇയാൾക്കു വിധിച്ചു.
കഴുത്തു ഞെരിച്ചു കൊന്നത് എട്ടു സ്ത്രീകളെ
file photos
മെലിസ ബാര്‍ത്തലെമി, മേഗന്‍ വാട്ടര്‍മാന്‍, അംബര്‍ കോസ്റ്റല്ലോ തുടങ്ങി എട്ട് സ്ത്രീകളെ ശ്വാസം മുട്ടിച്ചു കൊന്നതായി ഇയാൾ കോടതിയിൽ ഏറ്റു പറഞ്ഞു. 1993- 2010 കാലയളവിൽ നടന്ന ഈ ക്രൂരകൃത്യങ്ങൾ വർഷങ്ങളോളം ദുരൂഹമായി തുടർന്നിരുന്നു. വിവാദമായ ഈ കൊലപാതക പരമ്പരയ്ക്ക് തുമ്പായത് ഹ്യൂവർമാൻ ഉപയോഗിച്ചിരുന്ന പിക്ക് അപ് ട്രക്കും അയാൾ ഉപേക്ഷിച്ച പിസ ബോക്സിൽ നിന്നു ലഭിച്ച ഡിഎൻഎ പരിശോധനയുമാണ്.
വിധി പ്രസ്താവിക്കുന്ന വേളയിൽ കോടതി മുറിയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പ്രതിയുടെ മുൻ ഭാര്യയും മകളും സന്നിഹിതരായിരുന്നു. ജൂൺ പതിനേഴിന് ഇയാൾക്കുള്ള ശിക്ഷ ഔദ്യോഗികമായി വിധിക്കും. ഇയാൾ കൊലപാതകങ്ങൾ നടത്തിയപ്പോഴൊന്നും ഇയാളുടെ മുൻ ഭാര്യയോ മകളോ സ്ഥലത്തില്ലാതിരുന്നതിനാൽ അവർക്ക് ഈ ക്രൂരകൃത്യങ്ങളിൽ പങ്കില്ലെന്ന് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി.