
പൂട്ടിയിട്ട മുറികൾ, കെട്ടിയിട്ട കൈ - കാലുകൾ: വൃദ്ധസദനത്തിൽ നിന്നും 42 പേരെ രക്ഷിച്ചു
ലക്നൗ: നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വൃദ്ധസദനത്തിൽ നിന്നും 42 പേരെ രക്ഷപ്പെടുത്തി. അതിദാരുണമായ സാഹചര്യത്തിലാണ് ഇവരെ ഇവിടെ താമസിപ്പിച്ചിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ചിലരെ കെട്ടിയിട്ടിരിക്കുന്ന നിലയിലും, ചിലർ വസ്ത്രങ്ങളില്ലാത്ത നിലയിലുമാണ് ഉണ്ടായിരുന്നത്. ജയിൽ പോലുള്ള മുറികളിൽ ഇവരെ പൂട്ടിയിട്ടിരിക്കുകയായിരുന്നു.
പരിചരിക്കാൻ ജീവനക്കാരോ നല്ല ഒരു വസ്ത്രമോ ഇവർക്കില്ലെന്നും പലരും എഴുന്നേറ്റ് നടക്കാൻ പോലുമാവാത്ത വിധത്തിൽ അനാരോഗ്യരായെന്നും അധികൃതർ പറയുന്നു. ഉത്തർപ്രദേശ് സംസ്ഥാന വനിതാ കമ്മീഷൻ, സംസ്ഥാന ക്ഷേമ വകുപ്പ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച പൊലീസാണ് സ്ഥാപനത്തിൽ റെയ്ഡ് നടത്തിയത്.
വിവസ്ത്രയായ ഒരു സ്ത്രീയുടെ അതിദാരുണമായൊരു വീഡിയോ അടുത്തിലെ യുപി സർക്കാരിന് ലഭിച്ചിരുന്നു. ഇതിനെ ചുറ്റിപ്പറ്റി സംസ്ഥാനത്തുടനീളം വൃദ്ധസദനങ്ങളിൽ റെയ്ഡ് നടത്തി വരുന്നതിനിടെയാണ് അനധികൃതമായി പ്രവർത്തിക്കുന്ന ആശ്രമം എന്ന വൃദ്ധസദനം അധികൃതർ കണ്ടെത്തിയത്. ഇവിടെയുണ്ടായിരുന്ന 42 ഓളം വയോധികരെ സർക്കാർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
ഇവിടെ ഒരാൾക്ക് 2.5 ലക്ഷത്തോളം രൂപ ഡൊണേഷനായി വാങ്ങുമെന്ന് അധികൃതർ പറയുന്നു. ഇതിനു പുറമേ ഭക്ഷണത്തിനും ചെലവിനുമായി 6000 രൂപ വേറെയും വാങ്ങുമായിരുന്നു. നഴ്സെന്നറിയിച്ച് വൃദ്ധസദനത്തിലുള്ള യുവതിയുടെ യോഗ്യത പ്ലസ് ടു മാത്രമാണെന്നും അദികൃതർ വ്യക്തമാക്കി. സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാവുമെന്ന് യുപി സർക്കാർ അറിയിച്ചു.