ആലുവ റയിൽവേ സ്റ്റേഷനിൽ ഒരുകിലോ എംഡിഎംഎയുമായി യുവതിയെ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഡൽഹിയിൽ നിന്നും മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്
ആലുവ റയിൽവേ സ്റ്റേഷനിൽ ഒരുകിലോ എംഡിഎംഎയുമായി യുവതിയെ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ
Updated on

കൊച്ചി: ആലുവ റയിൽവേ സ്റ്റേഷനിൽ യുവതിയെ ഒരുകിലോ എംഡിഎംഎയുമായി പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മട്ടാഞ്ചേരി കപ്പലണ്ടി മുക്ക് താഴകത്ത് വീട്ടിൽ സഫീർ (35) നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, ആലുവ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ബംഗലൂരു മുനേശ്വര നഗറിൽ സർമീൻ അക്തർ (26) നെ ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ച് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് മയക്ക്മരുന്ന് വാങ്ങുന്നതിന് എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷനിൽ എത്തിയതാണ് ഇയാൾ. മലഞ്ചരക്ക് വ്യാപാരിയാണ്.

യുവതിയുമായുള്ള ബന്ധം പൊലീസ് പരിശോധിച്ച് വരുന്നു. ആദ്യം എറണാകുളത്ത് ഇറങ്ങാനായിരുന്നു യുവതിയുടെ തീരുമാനം. പിന്നീടതിന് മാറ്റം വരുത്തി ആലുവയിൽ ഇറങ്ങുകയായിരുന്നു. സഫീറിന് കൈമാറാനായിരുന്നു പരിപാടി. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയിലാണ് രണ്ട് പേരും പിടിയിലായത്. വിപണയിൽ അമ്പത് ലക്ഷത്തിലേറെ രൂപ വിലവരും കണ്ടെടുത്ത രാസലഹരിയ്ക്ക്. വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഡൽഹിയിൽ നിന്നും മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. കൊച്ചിയിൽ യുവാക്കൾക്കിടയിലാണ് വിൽപന. ഡൽഹിയിൽ നിന്ന് എം.ഡി.എം.എ കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന് തീവണ്ടിയിൽത്തന്നെ തിരിച്ചു പോവുകയാണ് പതിവ്. യുവതി സ്ഥിരം മയക്കുമരുന്ന് കടത്തുകാരിയാണെന്നാണ് ലഭിക്കുന്ന വിവരം. റേഞ്ച് ഡി.ഐ ജി പുട്ട വിമലാദിത്യയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി വി. അനിൽ, ആലുവ ഡിവൈഎസ്പി എ.പ്രസാദ്, ഇൻസ്പെക്ടർ എം.എം മഞ്ജുദാസ് എസ് ഐ മാമായ എസ്.എസ് ശ്രീലാൽ, കെ.നന്ദകുമാർ , എ.എസ്.ഐ വിനിൽകുമാർ , സീനിയർ സി പി ഒ മാരായ അജിത തിലകൻ, പി.എൻ നൈജു ., ദീപ്തി ചന്ദ്രൻ , മാഹിൻഷാ അബൂബക്കർ, കെ.എം മനോജ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി ആറ് മാസത്തിനുള്ളിൽ റൂറൽ ജില്ലയിൽ നിന്ന് മൂന്നു കിലോയിലേറെ രാസലഹരിയാണ് പിടികൂടിയത്. ഇതിന് രണ്ട് കോടിയിലേറെ രൂപ വില വരും. യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിലാണ് വിൽപ്പന. പ്രധാന മയക്കുമരുന്ന് വ്യാപാരിയായ കോംഗോ സ്വദേശി റംഗാര പോളിനെ കഴിഞ്ഞ മെയ് മാസം ബംഗലൂരു മടിവാളയിൽ നിന്ന് എസ്.പി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ സാഹസികമായി പിടികൂടിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com