

ഓപ്പറേഷന് തൂഫാന് വഴി ഇതുവരെ പിടിച്ചെടുത്തത് 30 കോടിയുടെ മയക്കുമരുന്ന്
തിരുവനന്തപുരം: കേരള പൊലീസ് നടപ്പാക്കുന്ന "ഓപ്പറേഷൻ തൂഫാൻ, ദി നാർകോ ഹണ്ട്' പദ്ധതി ഒരു മാസം പിന്നിടുമ്പോൾ 30 കോടിയുടെ നിരോധിത ലഹരി വസ്തുക്കളാണ് ഇതിനോടകം പിടിച്ചെടുത്തത്. കേരളത്തിലെ വിദ്യാലയങ്ങളും ക്യാംപസുകളും കേന്ദ്രീകരിച്ച് വളരുന്ന ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനമൊട്ടാകെ പൊലീസ് നടത്തിയ പരിശോധനകളിൽ 5353 കേസുകൾ രജിസ്റ്റർ ചെയ്യുകയും 5736 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
3706.743 ഗ്രാം എംഡിഎംഎ, 392.100 കിലോ കഞ്ചാവ്, 3776.039 ഗ്രാം ഹാഷിഷ് ഓയിൽ, 4.85 ഗ്രാം ഹാഷിഷ്, 657.219 ഗ്രാം ബ്രൗൺ ഷുഗർ, 12.6709 ഗ്രാം മെത്താഫെറ്റാമിൻ, 31.23 ഗ്രാം ഹെറോയിൻ, 428 കഞ്ചാവ് ചെടികൾ, 11 എൽഎസ്ഡി സ്റ്റാമ്പുകൾ, 56 ഗ്രാം നൈട്രോസെപാം, 25.23 ഗ്രാം ഓപ്പിയം, 1.6 ഗ്രാം ചരസ്, 3294 കഞ്ചാവ് ബീഡികൾ തുടങ്ങിയ മാരക ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.
എറണാകുളത്ത് നിന്ന് പിടികൂടിയ 18 കോടി രൂപ വിലമതിക്കുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് വേട്ടയും, പത്തനംതിട്ട പൊലീസിന്റെ ശാസ്ത്രീയാന്വേഷണത്തിലൂടെ ഡൽഹി,കർണാടക എന്നിവിടങ്ങളിൽ നിന്നും നൈജീരിയൻ സ്വദേശികളായ അന്താരാഷ്ട്ര ലഹരി വിതരണക്കാരെ അറസ്റ്റ് ചെയ്തതും 26 ലക്ഷം രൂപ വിലമതിക്കുന്ന മലപ്പുറത്തെ എംഡിഎംഎ വേട്ട, കാസർകോട്ടെ പുകയില നിർമ്മാണ കേന്ദ്രം തകർത്ത് 15000 പാക്കറ്റ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത് തുടങ്ങിയവയെല്ലാം പദ്ധതിയുടെ പ്രധാന നേട്ടങ്ങളാണ്.
ജൂൺ 27ന് രാത്രി നടത്തിയ 'തൂഫാൻ സ്ട്രൈക്ക്' എന്ന സ്പെഷ്യൽ ഡ്രൈവിലൂടെ മാത്രം 799 കേസുകൾ രജിസ്റ്റർ ചെയ്യുകയും 806 പേരെ അറസ്റ്റിലാക്കുകയും ചെയ്തു. സ്കൂൾ കോളേജ് പരിസരങ്ങളിൽ ശക്തമായ നിരീക്ഷണങ്ങളും പരിശോധനയും ഏർപ്പെടുത്തിയതോടെ ലഹരി വില്പനയും വിപണനവും ഗണ്യമായി കുറഞ്ഞുവരുന്ന പ്രവണതയാണ് കാണാനാകുന്നതെന്ന് ആഭ്യന്തര വകുപ്പ് വിലയിരുത്തുന്നു. വിവിധ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തം ഓപ്പറേഷൻ തൂഫാനെ ശ്രദ്ധേയമാക്കി മാറ്റിയിട്ടുണ്ട്.
ഇതിനോടകം 6005 ബോധവൽക്കരണ ക്ലാസുകളും 279 കൗൺസിലിങ്ങുകളും പൊലീസ് സംഘടിപ്പിച്ചു. 15 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. സ്കൂൾ, കോളെജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ അയ്യായിരത്തിഒരുന്നൂറിലധികം ബോധവത്ക്കരണ പരിപാടികളും നടത്തി. പള്ളികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് ബോധവൽക്കരണം ശക്തമാക്കാൻ മതനേതാക്കൾ പിന്തുണ അറിയിച്ചിട്ടുണ്ട്. ഈ 'കൊടുങ്കാറ്റ്' വരും മാസങ്ങളിൽ കൂടുതൽ ശക്തമായി തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി രവദാ ആസാദ് ചന്ദ്ര ശേഖർ അറിയിച്ചു.