കാസർകോഡ്: മാനസിക പ്രശ്നമുണ്ടെന്ന വാദം ശരിവെച്ച് പൈവളിഗെ കൂട്ടക്കൊലക്കേസ് പ്രതിയെ കോടതി വെറുതെവിട്ടു. പ്രതി ഉദയ കുമാറിനെയാണ് അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടത്. ഉദയന് മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്‍റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. ഉദയനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടു.
2020 ഓഗസ്റ്റിലാണ് സംഭവം. മാതൃസഹോദരങ്ങളായ നാല് പേരെ ഉദയൻ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കർണാടകയോടു ചേർന്നുള്ള പൈവളികെ ബായർ കനിയാല സുദമ്പളെയിലെ സദാശിവ (55), വിട്ട്ല (75), ബാബു (78), ദേവകി (60) എന്നിവരെയാണ് കൊലപ്പെടുത്തിയത്. മാതാവ് ലക്ഷ്മി ഓടി അടുത്ത വീട്ടിൽ അഭയം തേടിയതിനാൽ രക്ഷപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട നാലുപേരും അവിവാഹിതരായിരുന്നു.
കൊലപാതകത്തിനു ശേഷം രക്തംപുരണ്ട മഴുവുമായി കനിയാല ടൗണിലെത്തിയ ഉദയനെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. നാട്ടുകാരെത്തിയപ്പോൾ 4 പേരുടെയും മൃതദേഹം വീടിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു.