ന്യൂഡൽഹി: അഞ്ചാം ക്ലാസുകാരിയെ കൂട്ട ബലാത്സംഗ ചെയ്ത കേസിൽ സ്കൂൾ പ്യൂണും സഹായികളും അറസ്റ്റിൽ. യു പി സ്വദേശിയായ അജയ് കുമാർ (54) ആണ് പിടിയിലായത്.
ഇയാൾ സ്കൂളിൽ ഒറ്റക്കിരിക്കുകയായിരുന്ന കുട്ടിയെ ആരുമില്ലാത്ത സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടർന്ന് ഇൻജക്ഷൻ നൽകി മയക്കിയ ശേഷം പ്യൂണും 4 സുഹൃത്തുകളും ചേർന്ന് കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. ശേഷം ഇയാൾ കുട്ടിയെ സ്കൂളിൽ തന്നെ കൊണ്ടുചെന്നാക്കി. വീട്ടിലെത്തിയ കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു.
വിവരമറിഞ്ഞ വീട്ടുകാർ ഉടൻ തന്നെ സ്കൂൾ അധികൃതരെ വിവരമറിയിച്ചെങ്കിലും അവർ പൊലീസിൽ അറിയിച്ചത് 2 ദിവസത്തിനു ശേഷമാണ്. സംഭവത്തിന് ശേഷം പെൺകുട്ടി സ്കൂളിൽ പോകുവാനോ പരീക്ഷ എഴുതുവാനോ തയാറായില്ല. പരാതി നൽകാൻ വൈകിയതിൽ സ്കൂൾ പ്രിൻസിപ്പലിനും ക്ലാസ് ടീച്ചർക്കും മാനേജ്മെന്‍റ് കാരണം കാണിക്കൽ നോട്ടിസ് നൽകി.
സംഭവം പുറത്തറിഞ്ഞാൽ മാനഹാനിയുണ്ടാകുമെന്ന് കരുതിയാണ് പൊലീസിൽ പരാതി നൽകാതിരുന്നതെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. സംഭവത്തിനു പിന്നാലെ ഇവർ നഗരം വിടുകയും ചെയ്തു. ഇവരോട് തിരിച്ചു വരാൻ നിർദേശം നൽകിയ പൊലീസ് കുട്ടിക്കും കുടുംബത്തിനും കൗൺസിലിങ്ങ് നൽകാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.