
മുംബൈയിൽ ഗർഭിണിയായ ബംഗ്ലാദേശി തടവുകാരി രക്ഷപ്പെട്ടു
മുംബൈ: മഹാരാഷ്ട്രയിൽ ഗർഭിണിയായ ബംഗ്ലാദേശി തടവുകാരി രക്ഷപ്പെട്ടു. മുംബൈയിലെ ജെജെ ആശുപത്രിയിൽ നിന്നാണ് ഇവരെ കാണാതായത്. റുബീന ഇർഷാദ് ഷെയ്ക്ക് (25) എന്ന യുവതിയെയാണ് രക്ഷപ്പെട്ടത്. 5 മാസം ഗർഭിണിയാണ് ഇവർ.
ഓഗസ്റ്റ് 7നായിരുന്നു കൃത്യമായ രേഖകളില്ലാത്തിനാൽ ഇവർ പൊലീസിന്‍റെ പിടിയിലാവുന്നത്. വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നേടിയ ഇന്ത്യൻ പാസ്പോർട്ടായിരുന്നു ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. പൊലീസിന്‍റെ പിടിയിലായ ഇവർ മുംബൈയിലെ ബൈക്കുള വനിതാ ജയിലിൽ കഴിയുകയായിരുന്നു.
എന്നാൽ ഓഗസ്റ്റ് 11ന് പനി, ജലദോഷം, ചർമ്മ അണുബാധ തുടങ്ങിയ പ്രശ്നങ്ങളെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിച്ചു. ഇതിനിടയിൽ കഴിഞ്ഞ ദിവസം ഓഗസ്റ്റ് 14ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഒപ്പമുണ്ടായിരുന്ന പൊലീസുകാരനെ തള്ളിയിട്ട് ആശുപത്രിയിലെ ആൾക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറുകയായിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.