ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയായ 19കാരിയെ കഴുത്തുമുറിച്ചതിനു ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും അറസ്റ്റിൽ. കുടുംബത്തിന്‍റെ അഭിമാനം സംരക്ഷിക്കാനായാണ് കൊടും ക്രൂരകൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
മീററ്റ് ഹാപൂരിൽ കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് കൊലപ്പെടുത്തുന്നത്. പെൺകുട്ടി 6 മാസം ഗര്‍ഭിണിയായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തന്നെ തുടരുന്നതായാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. സംഭവത്തില്‍ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പെണ്‍കുട്ടിയുടെ അമ്മയ്ക്കും സഹോദരനുമെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
പെണ്‍കുട്ടിയുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് സഹോദരന്‍ സുനില്‍കുമാര്‍ മുറിച്ചു. പിന്നീട് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെകൂടിയ നാട്ടുകാരാണ് 19കാരിയെ ആശുപത്രിയില്‍ എത്തിച്ചത്. ഗ്രാമത്തിലെ ഒരു യുവാവുമായി മകള്‍ അടുപ്പത്തിലായിരുന്നു. നിരവധി തവണ താക്കീത് നല്‍കിയിട്ടും ബന്ധം തുടര്‍ന്നതായും കുടുംബാംഗങ്ങള്‍ പറയുന്നു. അവിവാഹിതയായ മകള്‍ ഗര്‍ഭിണിയായത് അംഗീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് അമ്മയും സഹോദരനും മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. ഗര്‍ഭധാരണത്തിന്‍റെ പേരില്‍ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള വനത്തിലേക്ക് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് അമ്മയും സഹോദരനും ചേര്‍ന്ന് തീകൊളുത്തിയതെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയതായും പൊലീസ് വ്യക്തമാക്കി.