

മരിയ കമീല പൊട്ടോസി
ബൊഗോട്ട: അതിക്രൂരമായ കൊലപാതകത്തിന്‍റെ ഞെട്ടലിലാണ് കൊളംബിയ. കാലി നഗരത്തിനടുത്തുള്ള പോൾവൊറീനസ് സ്വദേശിനി എട്ടുമാസം ഗർഭിണിയായ മരിയ കമീല പൊട്ടോസി (21) എന്ന യുവതിയെയാണ് കുത്തിക്കൊന്നത്. മൃതദേഹം കണ്ടെത്തുന്ന സമയത്ത് വയറുകീറി ഗർഭസ്ഥശിശുവിനെ പുറത്തെടുത്ത നിലയിലായിരുന്നു. കുട്ടിയെ പുറത്തെടുത്ത് തട്ടിക്കൊണ്ടുപോയെന്നാണ് അന്വേഷണ സംഘം പറയുന്നത്. കുഞ്ഞിനായി പൊലീസ് വ്യാപക തെരച്ചിൽ തുടരുകയാണ്.
ജൂലൈ 16 നാണ് ലോകത്തെ ഒന്നാകെ ഞെട്ടിച്ച ക്രൂരത നടന്നത്. ഇരുചക്ര വാഹനത്തിന്‍റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന മരിയയെയാണ് അവസാനമായി ആളുകൾ ജീവനോടെ കണ്ടത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
യുവതിയുടെ വീട്ടിൽനിന്ന് ഏകദേശം ആറു കിലോമീറ്റർ അകലെയുള്ള സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. നിരവധി പുതപ്പുകൾ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. നാലിലേറെ പേർ ചേർന്നാണ് കൃത്യം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. പ്രതികളെ കണ്ടെത്തുന്നതിന് സഹായിക്കുന്നവർക്ക് 89 ലഷം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
അലാഹിയ എന്ന് പേരിടാൻ തീരുമാനിച്ചിരുന്ന ഗർഭസ്ഥ ശിശുവിന്‍റെ തിരോധാനമാണ് പൊലീസിനെ വെട്ടിലാക്കിയിരിക്കുന്നത്. കുഞ്ഞിനെ കണ്ടെത്തുന്നതിനാണ് പൊലീസ് പ്രഥമ പരിഗണന നൽകിയിരിക്കുന്നത്.