വയനാട്: ചികിത്സയ്ക്കെത്തിയ പെൺകുട്ടിക്കു നേരെ ലൈംഗാകാതിക്രമം നടത്തിയ കേസിൽ ഡോക്‌ടറെ ഒരു വർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ചു. മാനസികാരോഗ്യ വിദഗ്ധനായ എറണാകുളം മൂവാറ്റുപുഴ കല്ലൂർക്കാട് പേപ്പതിയിൽ ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനെതിരെയാണ് നടപടി. കൽപ്പറ്റ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പി. നിജേഷ് കുമാറാണ് ശിക്ഷ വിധിച്ചത്.
2020 ഒക്‌ടോബർ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡൽ ഓഫീസറായിരുന്ന ജോസ്റ്റിൻ ക്ലിനിക്കലിൽ വെച്ച് പതിനെട്ടുകാരിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് കേസ്. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടി തടവ് അനുഭവിക്കണം. പിഴത്തുകയിൽ നിന്ന് 10000 രൂപ പെൺകുട്ടിക്കു നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.