
പഞ്ചാബി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പൊലീസ്
ചണ്ഡിഗഡ്: പഞ്ചാബി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കമൽ കൗറിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബട്ടിൻഡയിലെ ആദേശ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ പാർക്ക് ചെയ്തിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ലുധിയാനയിൽ താമസിക്കുന്ന കൗറിന് ഇൻസ്റ്റഗ്രാമിൽ 3.83 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. എന്നാൽ ചില റീലുകളിൽ അശ്ലീല ഭാഷ ഉപയോഗിച്ചതിനാൽ വിവാദങ്ങൾക്ക് കാരണമായിരുന്നു.
കൗറിനെ കൊലപ്പെടുത്തിയ ശേഷം കാറിൽ ഉപേക്ഷിച്ചതാവാമെന്നാണ് പൊലീസ് പറയുന്നത്. വാഹനത്തിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപത്തുള്ളവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രദേശത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തുന്നുണ്ട്.