

കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ.
തിരുവനന്തപുരം: തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) റെയ്‌ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം കാണിച്ച റെയ്‌ൽവേ പോർട്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം സ്വദേശി അരുൺ (32) ആണ് അറസ്റ്റിലായത്. 24കാരിയായ നടിയുടെ പരാതിയിൽ അരുണിനെ സസ്പെൻഡ് ചെയ്തു.
വ്യാഴാഴ്ച പ്ലാറ്റ്ഫോമിലേക്കു പോകാനായി റെയ്‌ൽവേലൈൻ ക്രോസ് ചെയ്യുമ്പോഴാണ് നടിക്കു പിന്നാലെ പോർട്ടർ വന്നത്. നിർത്തിയിട്ടിരുന്ന ട്രെയ്‌നിനുള്ളിലൂടെ അപ്പുറത്തേക്കു കടത്തിവിടാമെന്ന് പറഞ്ഞ് എസി കോച്ചിന്‍റെ വാതിൽ പോർട്ടർ തന്നെ തുറന്നുകൊടുത്തു. അതുവഴി അപ്പുറത്തെത്തി ട്രാക്കിലേക്ക് കയറുമ്പോൾ നടിയെ സഹായിക്കാനെന്ന വ്യാജേന പോർട്ടർ ആദ്യം ബാഗിൽ പിടിച്ചു. സഹായിക്കേണ്ടെന്നും തനിച്ചു കയറാൻ സാധിക്കുമെന്നും നടി പറഞ്ഞെങ്കിലും പോർട്ടർ ദേഹത്തു കടന്നുപിടിക്കുകയായിരുന്നു.
നടി ഉടനെ റെയ്‌ൽവേയിൽ പരാതി നൽകി. എന്നാൽ, പോർട്ടറെ ന്യായീകരിക്കുംവിധമായിരുന്നു അധികൃതരുടെ പെരുമാറ്റമെന്നതിനാൽ പിന്നാലെ നടി പേട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.