ഏഴുവയസുകാരിയായ മകളോട് ലൈംഗികാതിക്രമം; പിതാവിന് 66 വർഷം കഠിന തടവും പിഴയും

പോക്സോ ആക്ടിലെ 3, 4, 5 m , 5 n, 6 എന്നീ വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 75-ാം വകുപ്പും പ്രകാരവുമാണ് ശിക്ഷ വിധിച്ചത്
ഏഴുവയസുകാരിയായ മകളോട് ലൈംഗികാതിക്രമം; പിതാവിന് 66 വർഷം കഠിന തടവും പിഴയും
Updated on

പത്തനംതിട്ട: എഴുവയസ്സ് മാത്രം പ്രായമുള്ള സ്വന്തം മകളോട് ലൈംഗികാതിക്രമം കാട്ടിയ പത്തനംതിട്ട പ്രക്കാനം സ്വദേശിയായ പിതാവിനെ (40 വയസ്സ്) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ 66 വർഷം കഠിന തടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും പിഴ ഒടുക്കാതിരുന്നാൽ 3 വർഷം അധിക കഠിന തടവും ശിക്ഷ വിധിച്ചു. പോക്സോ ആക്ടിലെ 3, 4, 5 m , 5 n, 6 എന്നീ വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 75-ാം വകുപ്പും പ്രകാരവുമാണ് ശിക്ഷ വിധിച്ചത്.

2021 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത് വീട്ടിൽ മറ്റുള്ളവർ ഉറങ്ങി കഴിയുമ്പോൾ മകളെ എടുത്തു അടുക്കളയിൽ കൊണ്ടുപോയിട്ടാണ് ലൈംഗിക പീഢനം നടത്തിയിരുന്നത്. ഇപ്രകാരം നിരവധി തവണ പിതാവിന്റെ പീഡനത്തിന് മകൾ ഇരയായി.

പെൺകുട്ടിയുടെ മാതാവിന്റെ ചില സംശയങ്ങൾ സ്കൂളിലെ ടീച്ചർമാരുമായി പങ്കുവയ്ക്കുകയും തുടർന്ന് അവർ കട്ടിയുമായി സംസാരിച്ചതിൽ വച്ച് കാര്യങ്ങൾ മനസിലാക്കി പോലീസിൽ വിവരം അറിയിക്കുകയും ആയിരുന്നു. പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ ജയ്സൺ മാത്യൂസ് പ്രോസിക്യൂഷന് വേണ്ടി ഹാജരായ കേസിൽ, വിസ്താരവേളയിൽ പെൺകുട്ടിയുടെ മാതാവ് കൂറുമാറിയിരുന്നു. ഇലവുംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പോലീസ് ഇൻസ്പെക്ടർമാരായ എം. രാജേഷ്, അയൂബ് ഖാൻ എന്നിവർ അന്വേഷണം നടത്തി. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന പ്രത്യേക പരാമർശം ഉള്ളതിനാൽ 25 വർഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകും.

Trending

No stories found.

Latest News

No stories found.