

മുഹമ്മദ് ഷമി, മുഹമ്മദ് കൈഫ്
ന‍്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി പലതവണകളായി ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ലഖ്നൗ സ്വദേശിനിയായ സ്ത്രീ ഇന്ത‍്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരൻ മുഹമ്മദ് കൈഫിനെതിരേ പരാതി നൽകി. സ്ത്രീയുടെ പരാതിയിൽ പൊലീസ് കേസെടുത്തതായാണ് വിവരം.
പ്രമുഖ ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിലെ മാധ‍്യമപ്രവർത്തകൻ അഭിഷേക് ത്രിപാഠിയാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവാഹം കഴിക്കാമെന്ന് ധരിപ്പിച്ച് അടുപ്പം സ്ഥാപിക്കുകയും പിന്നീട് ശാരീരിക ബന്ധത്തിലേർപ്പെട്ടുവെന്നുമാണ് സ്ത്രീ ആരോപിക്കുന്നത്. കൈഫ് തന്നെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയതിനാലാണ് ഡൽഹിയിലെ എയർലൈനിൽ ക‍്യാബിൻ ക്രൂ ജോലി ഉപേക്ഷിച്ചതെന്നും വിവാഹത്തെ പറ്റി ചോദിക്കുമ്പോഴെല്ലാം തന്നെ വിവിധ നഗരങ്ങളിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്.
നീതിക്ക് വേണ്ടി പോരാടുകയാണെന്നും അയാൾക്ക് സ്വാധീനം ഉപയോഗിച്ച് തന്‍റെ ശബ്ദം അടിച്ചമർത്താനാകില്ലെന്നും ലഖ്നൗ സ്വദേശിനിയായ സ്ത്രീ മാധ‍്യമങ്ങളോട് പറഞ്ഞു. ഇൻസ്റ്റഗ്രാം മുഖേനയാണ് കൈഫും താനും ബന്ധപ്പെട്ടതെന്നും ബന്ധത്തിലേക്ക് കടക്കുന്നതിനു മുൻപ് തന്നെ താൻ വിവാഹമോചിതയാണെന്നും തനിക്ക് ഒരു കുട്ടിയുള്ള കാര‍്യവും കൈഫിനെ അറിയിച്ചിരുന്നുവെന്നും എന്നാൽ അതിൽ കൈഫിന് എതിർപ്പുണ്ടായിരുന്നില്ലെന്നാണ് സ്ത്രീ പറയുന്നത്.
ലഖ്നൗ, ഡൽഹി, കോൽക്കത്ത എന്നിവിടങ്ങളിലായി മാസങ്ങളോളം കൈഫ് താനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്നാണ് ആരോപണം. കൈഫിനെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ‍്യപ്പെട്ട് ആഷിയാന, വിഭൂതി ഖണ്ഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഐപിഎൽ ലേലത്തിന് ശേഷം വിവാഹം കഴിക്കാമെന്ന് കൈഫ് തന്നോട് പറഞ്ഞതായും ഖുറാൻ തൊട്ട് സത‍്യം ചെയ്തെന്നുമാണ് സ്ത്രീ പറയുന്നത്.
മുഹമ്മദ് കൈഫിനെതിരേ ആദ‍്യമായല്ല ഇത്തരത്തിലൊരു ആരോപണം ഉന്നയിക്കപ്പെടുന്നത്. നേരത്തെ ഈ വർഷം ആദ‍്യം മറ്റൊരു യുവതി സമാന ആരോപണം ഉന്നയിച്ചിരുന്നു. വിവാഹ വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് ബന്ധത്തിൽ നിന്നും പിന്മാറിയെന്നായിരുന്നു പരാതി. അന്ന് കൈഫിനെതിരേ നിയമനടപടികളൊന്നും തന്നെ സ്വീകരിച്ചിരുന്നില്ല.