
തിരുവനന്തപുരം: ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ച് ജൂനിയർ ആർട്ടിസ്റ്റ് കോഓർഡിനേറ്ററെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സീരിയൽ പ്രൊഡക്ഷൻ എക്സിക‍്യൂട്ടീവ് അസീം ഫാസി ഉപദ്രവിക്കുന്ന സമയത്ത് മദ‍്യപിച്ചിരുന്നതായും ഇയാൾ പിന്നിലൂടെ കയറിപ്പിടിക്കുകയായിരുന്നുവെന്നും അതിജീവിത മാധ‍്യമങ്ങളോട് വെളിപ്പെടുത്തി.
ഇപ്പോഴും സെറ്റുകളിൽ സ്ത്രീകളെ അഡ്ജസ്റ്റ്‌മെന്‍റിന് പ്രേരിപ്പിക്കാറുണ്ട്. ഒരു വർക്ക് ഏൽപ്പിക്കുമ്പോൾ ആദ‍്യം ചോദിക്കുന്നത് അഡ്ജസ്റ്റ്മെന്‍റിന് ആളെ തരുമോയെന്നാണ്- അതിജീവിത പറഞ്ഞു. തനിക്കുണ്ടായ ദുരനുഭവത്തെപ്പറ്റി നിർമാതാവിനോട് പറഞ്ഞിരുന്നു. എന്നാൽ, അസീമിനെതിരേ ഇപ്പോൾ പരാതി കൊടുക്കേണ്ട, അവനെ പുറത്താക്കിക്കോളാം എന്നാണ് നിർമാതാവ് പറഞ്ഞത്.
അസീമിന്‍റെ ഉപദ്രവം പിന്നീടും തുടർന്നു. തനിക്കൊപ്പമുള്ള വനിതാ ജൂനിയർ ആർടിസ്റ്റുകളെ അന്വേഷിച്ചു വരും. കൊടുത്തില്ലെങ്കിൽ തന്നെ ജോലിയിൽ നിന്ന് മാറ്റി നിർത്തുമെന്ന് ഭീഷണിപ്പെടുത്തും. ഒരു സീരിയലിലും ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും പറഞ്ഞു. വീണ്ടും പരാതിയായി നിർമാതാവിനെ സമീപിച്ചപ്പോഴാണ് അസീമിനെ സീരിയലിൽ നിന്നും മാറ്റിയത്.
ഇപ്പോൾ വീണ്ടും അയാൾ ഇതേ സീരിയലിൽ ജോലിക്ക് കയറിയിരിക്കുകയാണ്. തനിക്ക് സംഭവിച്ചത് മറ്റൊരാൾക്കും സംഭവിക്കരുതെന്ന ഉദ്ദേശ്യത്തോടെയാണ് തിരുവല്ലം പൊലീസിന് പരാതി നൽകിയതെന്നും, ഇപ്പോഴും ലൊക്കേഷനുകളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര‍്യങ്ങളോ ഇല്ലെന്നും അവർ പറഞ്ഞു.