തിരുവനന്തപുരം: തിരുവല്ലം വണ്ടിത്തടം സ്വദേശി ഷഹാന ഷാജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവിനെയും ഭർതൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന ഭർത്താവ് നൗഫൽ, ഭർതൃമാതാവ് സുനിത എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാട്ടാക്കടയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ഡിസംബർ അവസാനത്തോടെയാണ് വാറുവിള പുത്തൻ വീട് ഷഹ്ന മൻസിലിൽ ഷാജഹാൻ സുൽഫത്ത് ദമ്പതിമാരുടെ മകൾ ഷഹാന (23) ആത്മഹത്യ ചെയ്തത്. ഭർത്താവിന്‍റെ പീഡനത്തെത്തുടർന്ന് സ്വന്തം വീട്ടിലായിരുന്നു ഷഹാനയും ഒന്നര വയസുള്ള മകളും. വീട്ടിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഷഹാനയെയും മകളെയും കൂട്ടിക്കൊണ്ടു പോകാൻ ഭർത്താവ് എത്തിയിരുന്നു. ഷഹാന വിസമ്മതിച്ചതോടെ ഇയാൾ കുട്ടിയെ കൂടെ കൊണ്ടുപോവുകയായിരുന്നു. ഇതിനു പിന്നാലെ ഷഹാന മുറിയിൽ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു.
2020 ലാണ് നൗഫലിന്‍റെയും ഷഹാനയുടെയും വിവാഹം കഴിഞ്ഞത്. ഷഹാന മരിച്ച് ഒരു മാസം പിന്നിട്ടിട്ടും കാരണക്കാരായവരെ അറസ്റ്റ് ചെയ്തില്ലെന്നാരോപിച്ച് യുവതിയുടെ കുടുംബം രംഗത്തുവന്നിരുവന്നു. കേസിൽ പ്രതികളെ സഹായിച്ച പൊലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.