
വിജയനഗറിൽ പശുമാംസം വിറ്റെന്നാരോപിച്ച് ആൾക്കൂട്ടം കടയുടമയെ മർദിച്ചു
ന്യൂഡൽഹി: വിജയനഗറിൽ പശുമാംസം വിറ്റെന്നാരോപിച്ച് ആൾക്കൂട്ടം കടയുടമയെ മർദിച്ചു. ഡൽഹി സർവകലാശാല നോർത്ത് ക്യാംപസിനടുത്ത് മാംസ കച്ചവടക്കാരനെയാണ് ആൾക്കൂട്ടം ക്രൂരമായി മർദിച്ചത്.
കടയിൽ നിന്നു മാംസം വാങ്ങിയ പതിനഞ്ചുകാരൻ പൊലീസിൽ പരാതി നൽകിയിരുന്നു. വിവരം പുറത്ത് വന്നതോടെയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കടയ്ക്ക് മുന്നിൽ എത്തി കടയുടമയായ ചമൻ കുമാറിനെ മർദിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ കടയിൽ നിന്നു ലഭിച്ച മാംസത്തിന്‍റെ സാംപിൾ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ, കടയുടമയെ മർദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച വിദ്യാർഥികളെയും ആൾക്കൂട്ടം ആക്രമിച്ചെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് സൂരജ് ഇളമൺ ആരോപിച്ചു. ആക്രമണം നടന്നതറിഞ്ഞ് സ്ഥലത്തെത്തിയ വിദ്യാർഥികളുടെ ബാഗുകൾ തുറന്നു പരിശോധിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പരിസരത്ത് താമസിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍നിന്നും കേരളത്തില്‍നിന്നുമുള്ള വിദ്യാർഥികളുടെ ഫ്ലാറ്റുകളും താമസ സ്ഥലങ്ങളും റെയ്ഡ് ചെയ്യണമെന്ന് ആൾക്കൂട്ടം ആവശ്യപ്പെട്ടതായും എസ്എഫ്ഐ നേതാക്കൾ പറഞ്ഞു.