കോഴിക്കോട്: താൻ ആരെയും കൊന്നിട്ടില്ലെന്ന് കോഴിക്കോട് ഹോട്ടലുടമയെ കൊലപ്പെട്ടുത്തിയ കേസിലെ പ്രതി ഫർഹാന. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയാണ്. കൃത്യം നടക്കുമ്പോൾ ഫർഹാനയും ആഷിഖും ഹോട്ടൽ മുറിയിലുണ്ടായിരുന്നു എന്നും വെളിപ്പെടുത്തൽ.
സിദ്ധിഖിന്‍റെ കൊലപാതകം ഹണിട്രാപ്പല്ലെന്നും ഫർഹാന പറഞ്ഞു. സിദ്ധിഖും ഷിബിലിയും തമ്മിൽ ഹോട്ടൽ മുറിയിൽ വച്ച് തർക്കമുണ്ടായി. അതിനു പിന്നാലെയാണ് കൊലപാതകം. ഞാൻ അയാളുടെ കൈയിൽ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ല. ഹണിട്രാപ്പെന്നു പറയുന്നത് പച്ചക്കള്ളമാണെന്നും ഫർഹാന മാധ്യമങ്ങളോട് പറഞ്ഞു.
തെളിവെടുപ്പിനായി ചളവറയിലെ ഫർഹാനയുടെ വീട്ടിലെത്തിച്ചപ്പോഴായിരുന്നു ഫർഹാനയുടെ പ്രതികരണം. കൊലയ്ക്കു പിന്നാലെ വീട്ടിലെത്തിയ ഫർഹാന ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞിരുന്നു. ഇതിന്‍റെ തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് ഫർഹാനയുമായി വീട്ടിലെത്തിയത്. വസ്ത്രങ്ങൾ കത്തിച്ചതിന്‍റെ അവശിഷ്ടങ്ങൾ പൊലീസ് ശേഖരിച്ചു.
ഇതിനിടെ അട്ടപ്പാടിയിൽ നിന്നും സിദ്ധിഖിന്‍റെ മൊബൈൽ ഫോൺ കണ്ടെടുത്തിരുന്നു. മൃതദേഹം ഉപേക്ഷിച്ച് തിരിച്ചു വരുന്ന വഴി ഫോൺ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.