
താമരശേരിയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; പരുക്കേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ
താമരശേരി: കോഴിക്കോട് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരന്‍റെ നില അതീവ ഗുരുതരാവസ്ഥയിൽ വ്യാഴാഴ്ച വൈകീട്ട് സ്വകാര്യ ട്യൂഷൻ സെന്‍ററിലെ ഫെയർവെൽ പരിപാടിക്കിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഘർഷത്തിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിന്‍റെ തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റി. നിലവിൽ അതിതീവൃ പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ട്യൂഷൻ സെന്‍ററിൽ ഞായറാഴ്ച പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടി നടന്നിരുന്നു. പരിപാടിയുടെ ഭാഗമായി എളേറ്റിൽ വട്ടോളി എംജെ എച്ച്‌എസ്‌എസില കുട്ടികൾ ഡാൻസ് അവതരിപ്പിക്കുകയും തുടർന്ന് ഫോൺ തകരാറായതോടെ പാട്ട് പാതി വഴിയിൽ നിൽക്കുകയും ഡാൻസ് തടസപ്പെടുകയും ചെയ്തു.
തുടർന്ന് താമരശേരി ഹയർ സെക്കൻഡറി സ്കൂളിലെ ഏതാനും കുട്ടികൾ കൂവി വിളിച്ചു. തുടർന്ന് വിദ്യാർഥികൾ തമ്മിൽ സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് അധ്യാപകർ ഇടപെട്ട് മാറ്റി രംഗം ശാന്തമാക്കി.
എന്നാൽ എം ജെ സ്കൂളിലെ വിദ്യാർഥികൾ ചേർന്നു രൂപീകരിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പിൽ കഴിഞ്ഞ ദിവസം നൽകിയ സന്ദേശത്തിൽ സ്കൂളിലെ കുട്ടികളോട് വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിക്ക് താമരശേരി ട്യൂഷൻ സെന്‍ററിൽ എത്താൻ ആവശ്യപ്പെട്ടു. അതു പ്രകാരം 15 ൽ അധികം എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ എത്തിച്ചേരുകയും ഇവരും താമരശേരി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും പരസ്പരം ഏറ്റുമുട്ടി എന്നുമാണ് വിവരം.