
ഉഷ സന്തോഷ്
file image
ഇടുക്കി: അടിമാലിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസ് അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘത്തെയാണ് നിയോഗിച്ചത്. ഇവർ ശനിയാഴ്ച (June 06) മുതൽ അന്വേഷണം ആരംഭിക്കും. വീട്ടിൽ നിന്ന് കിട്ടിയ വിരലയാളത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തും. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ജൂൺ 5 വ്യാഴാഴ്ച പുലർച്ചെയിരുന്നു അടിമാലി എസ്എന്‍പടി സ്വദേശിനി ഉഷ സന്തോഷിനെ മോഷ്ടാവ് കട്ടിലില്‍ കെട്ടിയിട്ടു വായില്‍ തുണി തിരുകിയ ശേഷം ചികിത്സയ്ക്ക് കരുതിയിരുന്ന പണവുമായി കടന്നത്. ക്യാൻസർ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്ന ഉഷ സുമനസുകളുടെ സഹായത്തോടെയായിരുന്നു അര്‍ബുദ ചികിത്സ നടത്തി വന്നിരുന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കി മോഷ്ടാവ് എത്തുകയായിരുന്നു. ഈസമയം, കീമോ തെറാപ്പി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു ഉഷ.
കട്ടിലിൽ കെട്ടിയിട്ട ശേഷം ഇവരുടെ വായിൽ തുണി തിരുകി പേഴ്സിലുണ്ടായിരുന്ന 16,500 രൂപയാണ് കവർന്നത്. സമീപവാസിയായ മറ്റൊരാള്‍ പിന്നീട് വീട്ടിലെത്തിയതോടെയാണ് കട്ടിലില്‍ കെട്ടിയിട്ടിരിക്കുന്ന ഉഷയെ കണ്ടത്. പിന്നാലെ അടിമാലി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.