

സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത എഞ്ചീനിയറിങ് വിദ‍്യാർഥി അറസ്റ്റിൽ
file image
കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത വിദ‍്യാർഥി അറസ്റ്റിൽ. ഏറ്റുമാനൂരിലെ മംഗളം എഞ്ചീനിയറിങ് കോളെജിലെ നാലാം വർഷ ബിടെക് വിദ‍്യാർഥിയായ അജ്മലാണ് അറസ്റ്റിലായത്. വിദ‍്യാർഥിനികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ കോളെജ് വിദ‍്യാർഥികൾ നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
ചിത്രങ്ങൾ എടുത്തു നൽകാൻ വിദ‍്യാർഥിനികൾ അജ്മലിനെ സമീപിക്കാറുണ്ടെന്നും ഇത്തരത്തിൽ കോളെജിൽ നടന്ന വിവിധ പരിപാടികളിൽ സഹപാഠികൾ ഉൾപ്പെടെയുള്ള നിരവധി വിദ‍്യാർഥികളുടെ ചിത്രങ്ങൾ അജ്മൽ പകർത്തിയതായുമാണ് വിവരം. മറ്റൊരു വിദ‍്യാർഥി അജ്മലിന്‍റെ ലാപ്ടോപ്പിൽ വിദ‍്യാർഥിനികളുടെ ദുരുപയോഗം ചെയ്ത ചിത്രങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എഐയുടെ സഹായത്തോടെയാണ് ചിത്രങ്ങൾ ദുരുപയോഗം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
പിന്നീട് വിദ‍്യാർഥികൾ അധ‍്യാപകരെയും രക്ഷിതാക്കളെയും വിവരം അറിയിക്കുകയും പൊലീസിനെ പരാതിയുമായി സമീപിക്കുകയുമായിരുന്നു. പരാതി ലഭിച്ചതു പ്രകാരം വെള്ളിയാഴ്ച പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് കോളെജിലെത്തിയിരുന്നു. പിന്നീട് മോർഫ് ചെയ്ത ചിത്രങ്ങൾ അജ്മലിന്‍റെ മൊബൈൽ ഫോണിലും ലാപ്ടോപ്പിലും കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐടി ആക്റ്റിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം അജ്മലിനെ സ്റ്റേഷൻ ജാമ‍്യത്തിൽ വിട്ടയക്കുകയായിരുന്നു.
അജ്മലിന്‍റെ മൊബൈൽ ഫോണും ലാപ്ടോപ്പും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. വിശദമായ പരിശോധന നടന്നുവരുകയാണെന്ന് പൊലീസ് അറിയിച്ചു. മോർഫ് ചെയ്ത ചിത്രങ്ങൾ അജ്മലിന്‍റെ ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നും കണ്ടെത്തിയിരുന്നുവെങ്കിലും മറ്റുള്ളവർക്ക് പങ്കുവച്ചുവെന്നതിനുള്ള തെളിവുകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. എന്നിരുന്നാലും സോഷ‍്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇയാൾ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ടോയെന്ന കാര‍്യത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് വ‍്യക്തമാക്കി.