തൊടുപുഴ: പോക്സോ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽവെച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിലൂടെ പ്രതിയെ രക്ഷപ്പെടുത്താനായി.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. അഞ്ചുവയസുകാരിയെ അമ്മയുടെ രണ്ടാം ഭർത്താവ് പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റി പരാതി നൽകിയിരുന്നു. തുടർന്ന് ലൈംഗികചൂഷണത്തിനിരയായിട്ടുണ്ടെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടകയായിരുന്നു. ഒരു വർഷം മുമ്പ് കുട്ടിയെ ചൈൽഡ് വെൽഫെയ്ർ ഏറ്റെടുത്തിരുന്നെങ്കിലും അമ്മയുടെ ആവശ്യപ്രകാരം കുട്ടിയെ വീട്ടിലേക്ക് തിരികെ അയയ്ക്കുകയായിരുന്നു. ഇതിനിടെ കുട്ടി കടുത്ത മാനസികസംഘർഷങ്ങൾ കാട്ടിയതോടെ നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം പുറത്തുവരുന്നത്.
ബുധനാഴ്ച ഉച്ചയോടെ ഇയാളെ തൊടുപുഴക്ക് സമീപബത്തുനിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെയാണ്, പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ബ്ലെയ്ഡ് എടുത്ത് ഇടതുകൈയിലെ കൈഞരമ്പ് മുറിക്കാൻ ശ്രമിച്ചത്.