ആലുവ: ചായ വാങ്ങി കൊടുക്കാത്തതിന്‍റെ പേരിലുണ്ടായ വാക്കുതര്‍ക്കത്തെ തുടർന്ന് 70കാരനെ സുഹൃത്ത് കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. അയ്യമ്പുഴ പാണ്ടുപാറ കൊല്ലശേരി വേലായുധന്‍റെ മകന്‍ കൃഷ്ണന്‍കുട്ടി (70) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തും പറവൂര്‍ കൈതാരം ദേവനഗര്‍ സ്വദേശിയുമായ ശ്രീകുമാര്‍ ഗോപാലനെ (67) നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വിവിധ സ്റ്റേഷനുകളില്‍ പത്തോളം കേസിലെ പ്രതിയാണ് ശ്രീകുമാര്‍.
ബുധനാഴ്‌ച പുലര്‍ച്ചെ 5 മണിയോടെയായിരുന്നു സംഭവം. പറവൂര്‍ കവലയിലെ തലശേരി കിച്ചൺ എന്ന ചിപ്സ് കടയില്‍ ചായ കുടിക്കാന്‍ എന്നിയതാണ് ഇരുവരും. പ്രതിയായ ശ്രീകുമാര്‍ ചായ കുടിച്ച് തിരികെ പോകാന്‍ ഒരുങ്ങുമ്പോഴാണ് കടയില്‍ എത്തിയ കൃഷ്ണന്‍കുട്ടി തനിക്ക് ചായ വാങ്ങി തരാത്തതിലുള്ള പരിഭവം പറഞ്ഞ് തര്‍ക്കം ആരംഭിച്ചത്. തർക്കം മൂർച്ഛിച്ച് കൈയ്യേറ്റത്തിലെത്തുകയും ഇരുവരും നിലത്ത് വീഴുകയും ചെയ്തു. പിന്നീട് കൈയിലുണ്ടായിരുന്ന കത്രിക കൊണ്ട് ശ്രീകുമാര്‍ താഴെ വീണു കിടക്കുകയായിരുന്ന കൃഷ്ണന്‍കുട്ടിയുടെ നെഞ്ചില്‍ കുത്തുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു.
കടത്തിണ്ണകളില്‍ കിടന്നുറങ്ങുന്ന ഇവര്‍ തമ്മില്‍ ചൊവ്വാഴ്ച രാത്രിയിലും മദ്യലഹരിയില്‍ അടിപിടി ഉണ്ടായതായി പൊലീസ് പറയുന്നു. കൃഷ്ണന്‍ കുട്ടിയുടെ മതദേഹം ഇന്ന് പൊലീസ് സര്‍ജന്‍ പോസ്റ്റമോർട്ടം നടത്തിയതിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.