

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം- എഐ
തിരുവനന്തപുരം: തലസ്ഥാനത്തെ കാപ്പിൽ ബീച്ചിൽ ബജിയിലെ സോസിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ചായക്കടക്കാരന് മർദനം. വർക്കല സ്വദേശിയായ അഫ്സലിനാണ് മർദനമേറ്റത്. തർക്കത്തിനൊടുവിൽ മാരകായുധങ്ങളുമായി തിരികെയെത്തി ആക്രമിക്കുകയായിരുന്നു. കൊല്ലം സ്വദേശികളായ മൂന്നു സ്വദേശികളെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അലക്സാണ്ടർ, ഫിനോൾഡ്, ജോബിൻ എന്നിവരാണ് അറസ്റ്റിലായത്.
ബീച്ചിൽ കട നടത്തി വരുകയായിരുന്ന അഫ്സൽ, ഹസീന എന്നിവരെ വിനോദസഞ്ചാരികളായ മൂന്നംഗ സംഘം ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്കെതിരേ വധശ്രമത്തിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പൊലീസ് വ‍്യക്തമാക്കി.
കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നു മണിയോടെയാണ് വിഷയത്തിനാസ്പദമായ സംഭവം നടക്കുന്നത്. ബീച്ചിൽ ഇന്നോവ കാറുമായെത്തിയ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ബജിയും ചായയും കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ സോസ് കുറഞ്ഞുപോയെന്ന് പറഞ്ഞ് ചായക്കടക്കാരനെ ആക്രമിക്കുകയായിരുന്നു.
അഫ്സൽ സോസ് കൂടുതൽ നൽകിയെങ്കിലും അത് വലിച്ചെറിഞ്ഞുകൊണ്ട് പ്രദേശത്ത് നിന്നും സ്ഥലം വിടുകയും പിന്നീട് വൈകീട്ട് 5 മണിയോടെ തിരിച്ചെത്തി മർദിക്കുകയായിരുന്നു. പാറകല്ലുകൾ കൊണ്ട് അഫ്സലിന്‍റെ മുഖത്ത് ഇടിച്ചുവെന്നാണ് എഫ്ഐആർ. പ്രതികൾ അമിതമായി മദ‍്യപിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. പിന്നീട് പ്രദേശത്തുണ്ടായിരുന്ന ആളുകൾ ഇവരെ തടഞ്ഞുവയ്ക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു.