ബറേലി: ഉത്തർ പ്രദേശിലെ ബറേലിയിൽ പതിനേഴുകാരിയെ ഇരുപത്തിരണ്ടുകാരൻ മൂന്നു ദിവസം മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു. വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന്‍റെ പ്രതികാരമാണ് ഇയാൾ ചെയ്തതെന്ന് പൊലീസ്. ഇരുമ്പ് കമ്പി പഴുപ്പിച്ച് പെൺകുട്ടിയുടെ മുഖത്ത് ഇയാൾ 'അമൻ' എന്ന തന്‍റെ പേരും എഴുതിവച്ചിട്ടുണ്ട്.
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ലഖിംപുർ ഖേരി ജയിലിലേക്ക് അയച്ചിരിക്കുകയാണ്. അനധികൃത കസ്റ്റഡി, ഹാനികരമായ പ്രവർത്തനം തുടങ്ങിയ 'നിസാര' വകുപ്പുകൾ മാത്രമാണ് ആദ്യം പ്രതിക്കു മേൽ ചുമത്തിയിരുന്നതെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
അതിജീവിതയുടെ മൊഴി സെക്ഷൻ 164 പ്രകാരം മജിസ്ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്തിയ ശേഷമാണ് ബലാത്സംഗക്കുറ്റം ചുമത്തിയതും പോക്സോ നിയമം പ്രയോഗിച്ചതും.
അതേസമയം, പെൺകുട്ടി തങ്ങൾക്കു നൽകിയ മൊഴി പ്രകാരമാണ് ആദ്യം കേസെടുത്തതെന്നാണ് പൊലീസ് ഭാഷ്യം. കോടതിയിൽ കുട്ടി മൊഴി മാറ്റുകയായിരുന്നു എന്നും, അത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നുമാണ് എസ്എസ്പി ഗണേഷ് സാഹ പറയുന്നത്.