
17കാരന് മർദനമേറ്റ പാടുകൾ
കോതമംഗലം: കൗമാരക്കാരനെ പെൺസുഹൃത്തിന്‍റെ പിതാവും കൂട്ടാളികളും ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി. വാരപ്പെട്ടി ഇളങ്ങവം സ്വദേശിയായ 17 കാരനാണ് മർദമേറ്റത്. സംഭവത്തിൽ മര്‍ദനത്തിന് നേതൃത്വം നൽകിയ പെണ്‍കുട്ടിയുടെ പിതാവ് അടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുവാറ്റുപുഴയിലെ സ്കൂളിൽ പ്ലസ്ടു വിദ്യാര്‍ഥിയായ 17കാരനൊപ്പം പഠിക്കുന്ന പെണ്‍കുട്ടിയുടെ, പിതാവും കൂട്ടാളികളുമാണ് ആക്രമണം നടത്തിയത്. പെൺകുട്ടിയുടെ പിതാവും സുഹൃത്തുക്കളും പെൺകുട്ടിയുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് പെൺകുട്ടി എന്ന വ്യാജേന ചാറ്റ് ചെയ്ത് വീട്ടിൽ നിന്ന് വിദ്യാർഥിയെ വിളിച്ചുവരുത്തി കുറ്റിലഞ്ഞിയിലെ വാടകവീട്ടിൽ കൊണ്ടുപോയി മർദിക്കുകയായിരുന്നുവെന്നാണ് പരാതി. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാലു പേരെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.
മുവാറ്റുപുഴ പായിപ്ര, മൈക്രോപടി ദേവിക വിലാസത്തിൽ അജിലാൽ (47), ചെറുവട്ടൂർ കാനാപറമ്പിൽ അൽഷിഫ് (22), മുളവൂർ കുപ്പക്കാട്ട് അമീൻ നസീർ (24), ചെറുവട്ടൂർ ചെങ്ങനാട്ട് അഭിറാം (22) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം, സുഖമില്ലാത്തതിനെതുടര്‍ന്ന് പെണ്‍കുട്ടി കോതമംഗലത്തെ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ഇവിടെ വെച്ചാണ് പിതാവ് പെണ്‍കുട്ടിയുടെ മൊബൈൽ ഫോണെടുത്ത് 17കാരനുമായി ചാറ്റ് ചെയ്തത്.
പെണ്‍കുട്ടി 17കാരനോട് ചെയ്യുന്ന അതേ രീതിയിൽ ചാറ്റ് ചെയ്ത് വീടിന് പുറത്തെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കാറിൽ തട്ടിക്കൊണ്ടുപോയി, പെണ്‍കുട്ടിയുടെ പിതാവിന്‍റെ കൂട്ടുകാരുടെ വാടക വീട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇവിടെ വെച്ച് ക്രൂര മര്‍ദനത്തിനിരയാക്കിയെന്നാണ് പരാതി. മര്‍ദനത്തിനുശേഷം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തിരികെ ആണ്‍കുട്ടിയുടെ വീടിനടുത്തെത്തിക്കുന്നത്. വിദ്യാർഥിയുടെ പുറഭാഗത്തടക്കം വലിയ രീതിയിലുള്ള മര്‍ദനമേറ്റിട്ടുണ്ട്. നിലവിൽ കോലഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാർഥിയിപ്പോൾ.