കളമശേരി: ഇടപ്പള്ളിയിലുള്ള വ്യാപാരസ്ഥാപനത്തിന്‍റെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്‍റെ ഗാളാസ്സ് തല്ലി തകർത്ത് കാറിലുണ്ടായിരുന്ന സ്വർണവും, പണവും മോഷ്ടിച്ച പ്രതികളെ കളമശേരി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ വിപിൻ ദാസിൻ്റെ നേതൃത്വത്തിലുള്ള ടീം കലൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. തിരുവന്തപുരം നാഗക്കോട് സ്വദേശി പുളിയറക്കോണം ശ്രീശൈലം വീട്ടിൽ ശരത്ത് എസ്. എൽ (36), കോട്ടയം, മുണ്ടക്കയം സ്വദേശി തോട്ടക്കാട് വീട്ടില് റിനു റ്റി.റ്റി (40) എന്നിവരാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ 10 ദിവസമായി കൊച്ചിയിൽ തമ്പടിച്ചാണ് പ്രതികളെ പിടികൂടിയത്.
മോട്ടോർ ബൈക്കുകളുടെ സ്പാർക്ക് പ്ലഗ്ഗ് ഉപയോഗിച്ചാണ് പ്രതികൾ ഇത്തരത്തിലുള്ള കവർച്ച നടത്തിയത്. വാഹനത്തിന്‍റെ ഗ്ലാസിലേക്ക് സ്പാർക്ക് പ്ലഗ്ഗ് എറിഞ്ഞ് ഗ്ലാസ് പൊട്ടിക്കുന്ന ഇത്തരത്തിലുള്ള രീതി യൂറ്റൂബ് വീഡിയോയിൽ നിന്നാണ് പഠിച്ചതെന്ന് പ്രതികൾ കുറ്റസമ്മതം നടത്തി. മോട്ടോർ സൈക്കിൾ വർക്ക് ഷോപ്പുകളിൽ നിന്നാണ് ഇതിനായുള്ള സ്പാപാർക്ക് പ്ലസ് സംഘടിപ്പിക്കുന്നത്.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നും കൊച്ചി മറൈൻ ഡ്രൈവിൽ നിന്നും ഇത്തരത്തിൽ ഗ്ളാസ് പൊട്ടിച്ച് മോഷണം നടത്തിയിട്ടുണ്ടെന്നും, ചേരാനെല്ലൂർ അമൃത ആശുപത്രിയിലെ രോഗിയുടെ കൂട്ടിയിരിപ്പുകാരനെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്നിട്ടുണ്ടെന്നും പ്രതികൾ കുറ്റസമ്മതം നടത്തി. തുടർന്ന് പ്രതികൾ കവർച്ച ചെയ്ത സ്വർണ്ണവും, പണവും, ആയത് സൂക്ഷിച്ച ബാഗും പൊലീസ് കണ്ടെത്തി. ഇൻസ്പെക്ടർ വിപിൻ ദാസ്, എസ് ഐമാരായ സുബൈർ, ജോസഫ്, എ എസ് ഐ ബദർ, എസ് സിപിഒ ശ്രീജിഷ്, സി പി ഒ ഷിബു, കൃഷ്ണരാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.