
കോയമ്പത്തൂർ: റിയൽ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തി രണ്ടരക്കോടി രൂപയും 100 പവൻ സ്വർണവും മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. തിരുവള്ളൂർ പൊന്നേരി മേട്ടുവീഥിയിലെ അരുൺകുമാർ (37), സുഹൃത്തുക്കളായ പ്രവീൺ (32), സുരേന്ദ്രൻ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതികളായ രണ്ടുപേർ ഒളിവിലാണ്.
മാർച്ച് 20 നാണ് മോഷണം നടന്നത്. കോയമ്പത്തൂർ പുലിയകുളം ഗ്രീൻഫീൽഡ് കോളനിയിൽ താമസിക്കുന്ന രാജേശ്വരിയുടെ (63) വീട്ടിലാണ് കവർച്ച നടത്തിയത്. റിയൽ എസ്റ്റേറ്റ് ബിനിനസ് നടത്തുന്ന രാജേശ്വരി വീട്ടിൽ ഒറ്റക്കാണു താമസമെന്നു മനസിലാക്കിയ പ്രതികൾ തന്ത്രപൂർവ്വം അടുത്തുകൂടി ഭക്ഷണത്തിൽ ലഹരിമരുന്നു കലർത്തി കവർച്ച നടത്തുകയായിരുന്നു.
സിങ്കാനല്ലൂർ സ്വദേശി വർഷിണി (29) ആണ് ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തിയത്.
മയക്കത്തിൽ നിന്നുണർന്ന രാജേശ്വരി മോഷണ വിവരമറിയുകയും രാമനാഥപുരം പൊലീസിൽ പരാതി നൽകുകയും ചെയ്തു. രണ്ടരകോടി രൂപ നഷ്ടപ്പെട്ടതായാണ് പരാതിയിൽ പറയുന്നത്. പിടിയിലായ അരുൺകുമാർ 33.2 ലക്ഷം രൂപയും 6 ജോഡി സ്വർണവളകളും സുഹൃത്തുക്കളെ ഏൽപ്പിച്ചതായി മൊഴി നൽകി. ഇതിൽ 31.1 ലക്ഷം രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. ശേഷിച്ച 2 ലക്ഷം രൂപയും ആഭരണങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.