

കവിത കൊലക്കേസ്
പത്തനംതിട്ട: പ്രണയം നിരസിച്ചതിന്‍റെ പകയിൽ നടുറോഡിൽ പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അജിൻ റെജി മാത്യുവിന് ജീവപര്യന്തം കഠിന തടവും 5 ലക്ഷം രൂപ പിഴയും. പത്തനംതിട്ട അഡീഷണൽ ജില്ലാകോടതി(ഒന്ന്) ജഡ്ജി ജി.പി ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.
പിഴയായ 5 ലക്ഷം രൂപ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് നൽകണം. അല്ലാത്തപക്ഷം അജിന്‍റെ സ്വത്തിൽ നിന്ന് ഈടാക്കണമെന്നും വിധിയിൽ പറയുന്നു. പ്രതിക്കെതിരേ തടഞ്ഞുവെയ്ക്കൽ, കൊലപാതകം എന്നി കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തി. തടഞ്ഞുവെയ്ക്കലിന് ഒരുമാസത്തെ ശിക്ഷയും അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2019 മാർച്ച് 12 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഇടറോഡിൽ വെച്ചായിരുന്നു ആക്രമണം. കവിതയും അജിനും ഹയർസെക്കൻഡറി ക്ലാസിൽ സഹപാഠികളായിരുന്നു. ഇതിന് ശേഷം കവിത തിരുവല്ലയിൽ എംഎൽടി കോഴ്സിന് ചേർന്നു. ഇതോടെ കവിത പ്രണയബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു.ഇതാണ് അജിനെ ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത്.
പ്രതി മൂന്ന് കുപ്പികളിൽ പെട്രോൾ വാങ്ങി കവിത വരുന്ന വഴിയിൽ കാത്ത് നിന്ന് പിന്നിൽ നിന്ന് കവിതയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊളളലേറ്റ കവിതയെ അടുത്തുളള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി ഗുരുതരമായതിനാൽ കവിതയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകുകയായിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്.