
കളമശേരി: നിരോധിത ലഹരി പദാര്‍ഥമായ മെത്താംഫിറ്റാമൈന്‍ കൈവശം വെച്ച രണ്ട് യുവതികള്‍ ഉള്‍പ്പടെ മൂന്ന് പേരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ, മുപ്പത്തടം, തണ്ടിരിക്കല്‍ വീട്ടില്‍ ഷെമീര്‍ ടി.എ (44), മലപ്പുറം, വാണിയമ്പലം, വണ്ടൂര്‍, തയ്യല്‍പറമ്പില്‍, ശരണ്യ ടി.എസ് (23), മലപ്പുറം, കോട്ടക്കല്‍, സൂഫി ബസാര്‍, കരുത്തോമാട്ടില്‍ വീട്ടില്‍ സഫീല നസ്റിന്‍ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വട്ടേകുന്നം മുട്ടാര്‍ ഭാഗത്തുള്ള സൌപര്‍ണ്ണിക അപ്പാര്‍ട്മെന്‍റ്ൽ മയക്കുമരുന്നു വില്‍പ്പന നടത്തുന്നുണ്ടെന്ന് കളമശേരി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും മയക്കുമരുന്നിനത്തില്‍പ്പെട്ട 1.18 ഗ്രാം മെത്താംഫിറ്റാമൈന്‍ ആണ് കണ്ടെടുത്തത്.
ഉപയോഗത്തിനും വില്‍പ്പന നടത്തുന്നതിനുമായാണ് മെത്താംഫിറ്റാമൈന്‍ കൈവശം വെച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു. കളമശേരി പൊലീസ് ഇന്‍സ്പെക്ടര്‍ വിബിന്‍ ദാസിൻ്റെ നേതൃത്വത്തിൽ കളമശേരി എസ് ഐമാരായ സുധീര്‍, ജോസഫ്, എഎസ്ഐ ദിലീപ്, എസ് സി പി ഒ ശ്രീജിത്ത്, സി പി ഒമാരായ ഷിബു, ശരത്ത്, ഡബ്ലിയു സി പി ഒ ഗീതു എന്നിവര്‍ ഉള്‍പ്പെടുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.