തൃശൂർ: ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്‌ടർ അറസ്റ്റിൽ. തൃശൂർ മെഡിക്കൽ കോളെജിലെ അസ്ഥി രോഗ വിഭാഗം ഡോക്‌ടർ ഷെറി ഐസക്കാണ് വിജിലൻസിന്‍റെ പിടിയിലായത്. പാലക്കാട് സ്വദേശിയുടെ പരാതിയാണ് നടപടി. ശസ്ത്രക്രിയക്കാണ് ഷെറി പരാതിക്കാരനോട് 3000 രൂപയാണ് ആവശ്യപ്പെട്ടത്. സർജറി ഡേറ്റ് നൽകാൻ സ്വകാര്യപ്രാക്‌ടീസ് നടത്തുന്ന സ്ഥലത്ത് പണം എത്തിക്കണമെന്നായിരുന്നു നിർദേശം.
ഒരാഴ്ച്ച മുൻപാണ് അപകടം പറ്റി പരിക്കേറ്റ യുവതിയെ തൃശൂർ മെഡിക്കൽ കോളെജിലെത്തിച്ചത്. അപകടത്തിൽ കൈയിലെ എല്ല് പൊട്ടിയതിനെ തുടർന്ന് ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്‌ടർ നിർദേശിച്ചു. എന്നാൽ ഡോക്‌ടർ ശസ്ത്രിയ ചെയ്യാതെ ഒഴിഞ്ഞു മാറിയതായി യുവാവ് പരാതിയിൽ പറയുന്നു.
പണം കിട്ടിയാൽ മാത്രമേ ശസ്ത്രക്രിയ നടത്തൂ എന്ന് ഡോക്‌ടർ ഉറപ്പിച്ച് പറഞ്ഞതോടെ യുവാവ് വിജിലൻസിനെ സമീപിക്കുകയായിരുന്നു. അവരുടെ നിർദേശപ്രകാരം ഡോക്‌ടർ പറഞ്ഞ സ്ഥലത്ത് പണം എത്തിച്ച് ഡോക്‌ടർക്ക് കൈമാറുന്നതിനിടെ വിജിലൻസ് ഡോക്‌ടറെ പിടികൂടുകയായിരുന്നു.