
അറസ്റ്റിലായ പ്രതി വിഷ്ണു, കൊല്ലപ്പെട്ട സഹോദരൻ യദുകൃഷ്ണൻ.
Special arrangement
സ്വന്തം ലേഖകൻ
ഇരിങ്ങാലക്കുട: ആനന്ദപുരത്തെ കള്ള് ഷാപ്പിൽ വച്ചുണ്ടായ തർക്കത്തെത്തുടർന്ന് ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊന്ന സംഭവത്തിൽ പ്രതി പിടിയിലായി. ആനന്ദപുരം സ്വദേശി കൊരട്ടിക്കാട്ടിൽ വീട്ടിൽ യദുകൃഷ്ണൻ (30) ആണ് മരിച്ചത്. ജ്യേഷ്ഠൻ കാക്ക വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണുവി(32)നെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി 7.30ഓടെ ആനന്ദപുരം കള്ള് ഷാപ്പില്‍ വെച്ച് സ്വത്തിന്‍റെ പേരിലുള്ള തർക്കത്തെത്തുടർന്ന് ചില്ല് കുപ്പിയും പട്ടികവടിയും ഉപയോഗിച്ച് വിഷ്ണു യദുകൃഷ്ണന്‍റെ തലയിലും നെറ്റിയിലും അടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. യദുകൃഷ്ണനെ ചികിത്സയ്ക്കായി ആദ്യം തൃശൂര്‍ ജനറല്‍ ആശുപത്രിയിലും തുടർന്ന് മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ ആനന്ദപുരം പാടത്ത് നിന്ന് അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം വിഷ്ണുവിനെ കോടതിയിൽ ഹാജരാക്കും.
വിഷ്ണുവിനെതിരെ പുതുക്കാട് പൊലീസ് സ്റ്റേഷനിൽ അടിപിടി, മോഷണം, വീടുകയറി ആക്രമണം എന്നിങ്ങനെ മൂന്ന് ക്രിമിനൽ കേസുകളുണ്ട്.
തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന്‍റെ നിർദ്ദേശാനുസരണം ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ്, പുതുക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷ് കുമാർ, സബ് ഇൻസ്പെക്ടർമാരായ എൻ. പ്രദീപ്, കൃഷ്ണൻ, ലിജു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ്, സുജിത്ത്, അജി, ഷഫീക്ക്, ദീപക്, സിവിൽ പൊലീസ് ഓഫീസർമാരായ സിനീഷ്, കിഷോർ, നവീൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.