
കൊട്ടാരക്കരയിൽ ട്രാൻസ്ജെൻഡേഴ്സും പൊലീസും നടുറോഡിൽ ഏറ്റുമുട്ടി; നിരവധി പേർക്ക് പരുക്ക്, 20 പേർ അറസ്റ്റിൽ
file image
കൊല്ലം: കൊട്ടാരക്കരയിൽ ട്രാൻസ്ജെൻഡേഴ്സും പൊലീസും തമ്മിൽ സംഘർഷം. സിഐയും വനിതാ ഉദ്യോഗസ്ഥരും ഉൾപ്പെടെ 10 പേർക്ക് പരുക്കേറ്റു. എസ്പി ഓഫിസ് മാര്‍ച്ചിനിടെയായിരുന്നു സംഘര്‍ഷം. ഇരുപതോളം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ അറസ്റ്റ് ചെയ്തു. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പൊലീസുകാരെ മന്ത്രി കെ.എന്‍. ബാലഗോപാല്‍ സന്ദര്‍ശിച്ചു.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. 4 വർഷം മുൻപ് കൊട്ടാരക്കരയിലുണ്ടായ സംഘർഷത്തിൽ 6 ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരേ കേസെടുത്തിരുന്നു. പ്രതികള്‍ക്ക് സമന്‍സുകള്‍ വന്നതോടെ, കേസുകള്‍ റദ്ദാക്കണമെന്നും കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ട്രാന്‍സ്‌ജെഡേഴ്സ് എസ്പി ഓഫിസിലേക്കു മാര്‍ച്ച് നടത്തിയത്.
മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ഗാന്ധിമുക്കില്‍ റോഡ് ഉപരോധിച്ചു. ഉപരോധത്തിനിടയിലൂടെ കടന്നു പോവാൻ ശ്രമിച്ച ബൈക്ക് യാത്രികനെ സമരക്കാർ ആക്രമിച്ചതോടെ പൊലീസ് ഇടപെടുകയായിരുന്നു.
സോഡാ കുപ്പി കൊണ്ടുള്ള ഏറിലാണ് സിഐയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റവരെ ഉടനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.