

ത്രിപുര പൊലീസ് മേധാവി അനുരാഗ് ധങ്കർ
അഗർത്തല: ത്രിപുര പൊലീസ് മേധാവി (ഡിജിപി) അനുരാഗ് ധങ്കറിനെ പൊലീസ് ആസ്ഥാനത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ സംശയം. തിങ്കളാഴ്ചയാണ് അഗർത്തലയിലെ ഓഫീസിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അനുരാഗ് ധങ്കർ തന്‍റെ സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവച്ചതാണെന്നാണ് പ്രാഥമിക നിഗമനം. അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്‌റ്റർമാർ സ്ഥിരീകരിച്ചു.
1994 ബാച്ച് ഐപിഎസ് ഓഫീസറാണ് അനുരാഗ് ധങ്കർ. 2025 മേയിലാണ് അദ്ദേഹം ത്രിപുര പൊലീസ് മേധാവിയായി ചുമതലയേറ്റത്. ഡിജിപി ആകുന്നതിനു മുൻപ് ത്രിപുര പൊലീസ് ഇന്‍റലിജൻസ് വിഭാഗം ഡയറക്റ്റർ ജനറലായിരുന്ന അദ്ദേഹം സിബിഐയിലും പ്രവർത്തിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.