
കോതമംഗലം: സൂപ്പർ മാർക്കറ്റിൽ മോഷണം നടത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചാലക്കുടി കല്ലൂർ തെക്കുമുറി മാമ്പ്ര ചെമ്പാട്ട് വീട്ടിൽ റിയാദ് (23), കൊടുങ്ങല്ലൂർ എടവിലങ്ങ് തകരമട വീട്ടിൽ തൻസീർ (25) എന്നിവരെയാണ് ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 22 ന് രാത്രിയിലായിരുന്നു ദേശീയ പാതയിൽ കോതമംഗലം കുത്തു കുഴിയിലുള്ള സൂപ്പർമാർക്കറ്റിൽ മോഷണം നടന്നത്.
സൂപ്പർ മാർക്കറ്റിന്‍റെ സ്ലൈഡിങ് ഗ്ലാസ് ഡോർ കുത്തിതുറന്ന് അകത്ത് കയറി ലോക്കറിൽ നിന്നും മേശയിൽ നിന്നുമായി 2,15,840 രൂപയും, ഒരു മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്. എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 38 ഓളം കേസുകളിലെ പ്രതിയാണ് റിയാദ്. തൻസീറിനെതിരേ വിവിധ പൊലീസ് സ്റ്റേഷനങ്ങളിലായി ഇരുപതോളം കേസുകൾ ഉണ്ട്. മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്ഐമാരായ പി.എ. സുധീഷ്, കുര്യാക്കോസ്, സിപിഒ മാരായ അഭിലാഷ് ശിവൻ, ദയീഷ് നിജു എന്നിവരാണ് ഉണ്ടായിരുന്നത്.